വയനാട് : കൽപ്പറ്റ ബീവറേജസ് കോർപറേഷന്റെ പ്രീമിയം ഔട്ട്ലെറ്റിൽ ഹെൽമറ്റ് ധരിച്ചെത്തി തുടർച്ചയായി വില കൂടിയ മദ്യം മോഷ്ടിക്കുന്ന പ്രതി അറസ്റ്റിൽ. മുട്ടിൽ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. ഔട്ട് ലെറ്റ് മാനേജറുടെ പരാതിയെ തുടർന്നാണ് നടപടി. വിലകൂടിയ മദ്യം എടുത്ത് ഒളിപ്പിച്ചതിന് ശേഷം വിലകുറഞ്ഞ ടിൻ ബിയർ വാങ്ങി പണവും നൽകി ഔട്ട്‍ലെറ്റിൽ നിന്ന് ഇയാൾ പുറത്തേക്ക് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
പതിവായി ഹെൽമറ്റും കോട്ടും ധരിച്ചാണ് മദ്യം മോഷ്ടിക്കാനായി പ്രതി എത്തിയിരുന്നത്. പല ദിവസങ്ങളിലായി ഹെൽമറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാർ കൽപ്പറ്റ പൊലീസിന് കൈമാറിയിരുന്നു.
കഴിഞ്ഞ ഒരു മാസമായി സ്റ്റോക്കെടുക്കുമ്പോൾ വില കൂടിയ ചില ബ്രാൻഡ് മദ്യങ്ങൾ കാണാതാവുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി കൂടുതൽ ക്യാമറകൾ പുതിയതായി സ്ഥാപിക്കുകയും ചെയ്തതോടെയാണ് മോഷണം നടന്നതായി വ്യക്തമായതെന്ന് ഔട്ട്ലെറ്റ് അധികൃതർ പറഞ്ഞു.

