13 കാരിയെ ലഹരികടത്തിന് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം: സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ്

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ 13 കാരിയെ ലഹരികടത്തിന് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ലഹരി മാഫിയയുടെ ഇരയായ പെൺകുട്ടിയെ പൊലീസ് കൗൺസിലിങ്ങിന് വിധേയമാക്കും. കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കിട്ടാൻ കൂടിയാണ് കൗൺസിലിംഗ് നടത്തുന്നത്. ഇതോടൊപ്പം ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്.

ലഹരി കൈമാറ്റം നടന്നതായി കുട്ടി പറയുന്ന തലശ്ശേരിയിലെ സ്വകാര്യ മാളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ലഹരി സംഘം കെണിയിൽ പെടുത്തിയ 13 കാരിയുടെ സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ റെയിഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ വടകര ഡിവൈഎസ്പി ആണ് കേസ് അന്വേഷിക്കുന്നത്. 13 കാരിയെ ലഹരി കടത്തിന് ഉപയോഗിച്ച കേസിൽ ചോമ്പാല പൊലീസിന്‍റെ അന്വേഷണം തൃപ്തരമല്ലെന്ന പരാതിയുമായി കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.

സംഭവത്തില്‍ എക്സൈസ് വകുപ്പും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടിക്ക് ലഹരി നൽകി കാരിയർ ആക്കിയ സ്ത്രീയെ, ഉടൻ വെളിച്ചത്ത് കൊണ്ടുവരുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കായികതാരമായിരുന്ന പെൺകുട്ടിയെ ലഹരിവലയിൽ കുരുക്കി കാരിയര്‍ ആക്കെയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മാധ്യമങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെയാണ് സംഭവം നിയമസഭയിലും ചര്‍ച്ചയായിരുന്നു.

പരാതിയെ തുടര്‍ന്ന് അഴിയൂര്‍ സ്വദേശി യുവാവിനെതിരെ വിശദമായ മൊഴി ഉണ്ടായിട്ടും തെളിവില്ലെന്ന് പറഞ്ഞ് വിട്ടയച്ച പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഇത് പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്നും ലഹരിമാഫിയയെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. 13കാരിയെ ലഹരിവലയിൽ കുരുക്കിയ സംഭവം ഏറെ ദുഖിപ്പിക്കുന്നതാണെന്ന് ഹൈക്കോടതിയും പ്രതികരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →