റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല: സര്‍ക്കാര്‍ നടപടിക്ക് എതിരായ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

February 10, 2022 - 12:11 pm

കൊച്ചി: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല. സര്‍ക്കാര്‍ നടപടിക്ക് എതിരായ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇത്തരം ഭേദഗതി കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ഹരജിയില്‍ പൊതുപ്രവര്‍ത്തകനായ ആര്‍.എസ് ശശികുമാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതിനെ തുടർന്ന് ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നു. ഇതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി പ്രാബല്യത്തിലായിരിക്കുകയാണ്. ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്.

ഒപ്പിടാതെ മടക്കിയാൽ സർക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകുമായിരുന്നു. അങ്ങനെയെങ്കിൽ നിയമസഭ സമ്മേളനത്തിൽ ബിൽ ആയി കൊണ്ടുവരാനായിരുന്നു സർക്കാർ തീരുമാനം. ലോകായുക്ത ഓർഡിനൻസിൽ പരസ്യ എതിർപ്പ് അറിയിച്ച സി.പി.ഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് സി.പി.എമ്മിന്റെ തീരുമാനം.

ലോകായുക്ത ഓർഡിനൻസുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ തയ്യാറായിരുന്നില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു. ലോകായുക്തയെ ദുർബലപ്പെടുത്തുന്നതിൽ ആശങ്ക അറിയിച്ച സംഘം നിയമ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *