തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത ചില രീതികളായിരുന്നു ഭേദഗതിക്ക് മുന്‍പുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘നമ്മുടെ രാജ്യത്ത് ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത ചില രീതികളായിരുന്നു ഭേദഗതിക്ക് മുന്പുണ്ടായിരുന്നത്. അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരിത്തും ഈ വ്യവസ്ഥയില്ലാതിരുന്നത്. ലോക്പാല്‍ നിയമത്തിലും ഇതിന് സമാനമായ വ്യവസ്ഥയില്ല. ജുഡീഷ്യറിക്കുള്ള അധികാരം ജുഡീഷ്യറിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തേണ്ടതാണെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. അത് സ്വാഭാവികമായി വന്ന നടപടിക്രമം മാത്രമാണ്’. മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ചയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷവും ബിജെപിയും വിമര്‍ശനവുമായി രംഗത്തെത്തിയതിനുപിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

