20 ലധികം രാജ്യങ്ങളിൽ ഒമിക്രോണ്‍; ആശങ്കയോടെ ലോകം

സാന്‍ഫ്രാന്‍സിസ്‌കോ: യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യത്ത് നിന്നും വന്ന യുവതിക്കാണ് യു.എ.ഇയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം ദക്ഷിണാഫ്രിക്കയില്‍ പോയി മടങ്ങിയെത്തിയ പൗരനാണ് അമേരിക്കയില്‍ ബുധനാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ പോയതിന് ശേഷം കഴിഞ്ഞ നവംബര്‍ 22 നാണ് ഇയാള്‍ മടങ്ങിയെത്തിയത്. കൊവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൊഡേണ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ഇദ്ദേഹം ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നില്ല.

പൗരന്മാരെല്ലാം എത്രയും വേഗം വാക്‌സിനും ബൂസ്റ്റര്‍ ഡോസുകളും സ്വീകരിക്കണമെന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ദര്‍ നിര്‍ദേശിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും വാക്‌സിന്‍ സംരക്ഷിക്കുമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. അതേസമയം രോഗിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം സൗദി അറേബ്യയിലും ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവര്‍ക്കും ക്വാറന്റീന്‍ ഏര്‍പ്പെടുത്തി. അതേസമയം, ദക്ഷിണാഫ്രിക്കയില്‍, കൊവിഡ് 19 ന്റെ പുതിയ കേസുകള്‍ ഒറ്റ ദിവസം കൊണ്ട് ഏകദേശം ഇരട്ടിയായി 8,600 ആയി ഉയര്‍ന്നു.

20 രാജ്യങ്ങളിലധികം സ്ഥിരീകരിച്ച ഒമിക്രോണ്‍ എത്രത്തോളം അപകടകാരിയാണ് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിലെ വ്യാപനനിരക്കും തീവ്രതയും അനുസരിച്ചേ പുതിയ വകഭേദത്തെ പറ്റി കൂടുതലായി അറിയാന്‍ സാധിക്കൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →