വര്‍ണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രസിഡന്റ് എഫ്.ഡബ്ല്യു. ഡി ക്ലാര്‍ക്ക് അന്തരിച്ചു

ജോഹനാസ്ബെര്‍ഗ്: വര്‍ണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രസിഡന്റും വെള്ളക്കാരനായ അവസാന പ്രസിഡന്റുമായ എഫ്.ഡബ്ല്യു. ഡീ ക്ലാര്‍ക്ക് അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്നാണ് അന്ത്യം. ഫ്രസ്നായിലെ സ്വവസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭാര്യയും രണ്ടുമക്കളും ചെറുമക്കളുമുണ്ട്.1990 ഫെബ്രുവരി രണ്ടിന് നടത്തിയ വിഖ്യാതമായ പ്രസംഗത്തിന്റെ പേരിലാണ് ക്ലാര്‍ക്ക് ഓര്‍മിക്കപ്പെടുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനും മറ്റ് വിമോചന പ്രസ്ഥാനങ്ങള്‍ക്കും മേലുള്ള നിരോധനം എടുത്തുകളഞ്ഞതായി ഈ പ്രസംഗത്തിലാണ് ക്ലാര്‍ക്ക് പ്രഖ്യാപിച്ചത്. നെല്‍സണ്‍ മണ്ടേലയുടെ 27 വര്‍ഷത്തെ തടവുവാസത്തിന് അന്ത്യംകുറിച്ചു മോചന ഉത്തരവിട്ടതും ഇതേ പ്രസംഗത്തില്‍ത്തന്നെ. ജോഹനാസ്ബെര്‍ഗില്‍ ജനിച്ച ക്ലാര്‍ക്കിന്റെ പിതാവ് വര്‍ണവിവേചനകാലത്തെ സെനറ്ററായിരുന്നു. ഇടക്കാല പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989-ല്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്നതിനു മുമ്പ് ക്ലാര്‍ക്ക് ഒട്ടേറെ മന്ത്രിപദങ്ങള്‍ അലങ്കരിച്ചു. 1994-ല്‍ മണ്ടേല ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നതുവരെ അദ്ദേഹം പ്രസിഡന്റ് പദവിയില്‍ തുടരുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →