പൂജയുടെ പേരില്‍ യുവതികളുടെ പണവും സ്വര്‍ണവും തട്ടൽ; വ്യാജ സ്വാമി അറസ്റ്റിൽ

മലപ്പുറം : പൂജയുടെ പേരില്‍ യുവതികളുടെ പക്കൽ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്ത വ്യാജ സ്വാമി അറസ്റ്റില്‍. കഴിഞ്ഞ ഒന്‍പത് മാസമായി ഒഴിവില്‍ കഴിയുകയായിരുന്ന കൂപ്ലീക്കാട് രമേശനാണ് അറസ്റ്റിലായത്. കൊല്ലം പുനലൂര്‍ കുന്നിക്കോട് വാടകവീട്ടില്‍ കഴിയുകയായിരുന്നു പ്രതി.

രമേശന്‍ നമ്പൂതിരി, രമേശന്‍ സ്വാമി, സണ്ണി എന്നീ പേരുകളിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രത്യേക പൂജകള്‍ നടത്തി നിധിയെടുത്ത് നല്‍കും, ചൊവ്വാദോഷം മാറ്റിത്തരും എന്ന് പറഞ്ഞ് ആളുകളെ വലയിലാക്കിയുള്ള തട്ടിപ്പുകളില്‍ പെട്ടത് നിരവധി യുവതികളാണ്.

വണ്ടൂര്‍ സ്വദേശിനിയില്‍ നിന്ന് 1.10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്.

വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 5 പവന്റെ സ്വര്‍ണം തട്ടി. ഇവരുടെ പക്കല്‍ നിന്ന് നിധി കുഴിച്ചെടുക്കാനെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ കൈപ്പറ്റുകയും വീടിന് ചുറ്റും നിരവധി കുഴികളെടുത്ത് വീടും പറമ്പും താമസയോഗ്യമല്ലാതാക്കുകയും ചെയ്തു.

സമാനമായ രീതിയില്‍ വയനാട് മീനങ്ങാട് സ്വദേശിനിയില്‍ നിന്ന് എട്ട് പവനും കൈക്കലാക്കി.

രണ്ട് കുട്ടികളുള്ള കോഴിക്കോട് സ്വദേശിനിയുമായി പ്രണയത്തിലായി അവരെ വിവാഹം കഴിച്ചു. രണ്ട് പെണ്‍കുട്ടികളായ ശേഷം 2019-ല്‍ അവരെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള മറ്റൊരു യുവതിയുമായി പ്രണയത്തിലായി.

ഇവരുമൊന്നിച്ച് കൊല്ലത്ത് ആഡംബരമായി താമസിക്കുമ്പോഴായിരുന്നു അറസ്റ്റ്. ഇയാളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →