കൊച്ചി: കണ്ണൂർ സർവകലാശാല അസിസ്റ്റ് പ്രഫസർ തസ്തികയിൽ എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്.ആർ.ഡി സെന്‍റർ അസിസ്റ്റ് പ്രഫസർ തസ്തികയിൽ മെയ് ഏഴു വരെ സ്ഥിരം നിയമനം പാടില്ലെന്ന് ഹൈക്കോടതി 27/04/21 ചൊവ്വാഴ്ച ഉത്തരവിട്ടു.
ഷംസീറിന്‍റെ ഭാര്യ അടക്കം 30 പേരെയാണ് അസിസ്റ്റ് പ്രഫസർ തസ്തികയിൽ പരിഗണിക്കുന്നത്. മാനദണ്ഡം മറികടന്ന് നിയമിക്കാൻ നിക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നടപടി.
എ.എൻ.ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാൻ തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽകാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥിനിയായ ഡോ. ബിന്ദുവാണ് കോടതിയെ സമീപിച്ചത്.
കണ്ണൂർ സർവ്വകലാശാലയിൽ യുജിസി യുടെ എച്ച് ആർ ഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസ്സറുടെ സ്ഥിരം തസ്തികയിലേയ്ക്ക് 30 പേർക്ക് ഏപ്രിൽ പതിനാറിനാണ് ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്.
പ്രസ്തുത സെൻ്ററിലെ തസ്തികകളെല്ലാം യുജിസി വ്യവസ്ഥയനുസരിച്ച് താൽക്കാലികമാണെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കുവാൻ സർക്കാർ കണ്ണൂർ സർവകലാശാലയ്ക്ക് മാത്രമായി കഴിഞ്ഞ വർഷം പ്രത്യേക അനുമതി നൽകിയിരുന്നു.
ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചതായും, ഇൻറർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാവുമെന്നും,സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഹർജിജിയിൽ ഉന്നയിച്ചിരുന്നു.
ഹർജ്ജിക്കാരിക്കുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ്പൂന്തോട്ടം ഹാജരായി.




