തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കടകംപളളി സ്വദേശിയും ഡിവൈഎഫ് ഐ നേതാവുമായ സജിയാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിട്ടുളളതെന്നാണ് പരാതിയിലെ ആരോപണം.
തൃശൂര്‍ കൊടകര വില്ലേജില്‍ 917/ പിടി1 സര്‍വേ നമ്പരില്‍പെടുന്ന 0.239 ഹെക്ടര്‍ സ്ഥലം 58 ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി രൊക്കം പണമായി നല്‍കി വാങ്ങിയെന്നും, എന്നാല്‍ സത്യവാങ്മൂലത്തില്‍ ഇത് 20 ലക്ഷമായാണ് കാട്ടിയിട്ടുളളതെന്നുമാണ് സജിയുടെ പരാതിയില്‍ പറയുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം 50,000 രൂപയാണെന്നും അതിന് മുമ്പുളള നാല് വര്‍ഷങ്ങളില്‍ സാമ്പത്തികമായി വരുമാനമില്ലെന്നും സത്യവാങ് മൂലം നല്‍കിയിട്ടുളള ശോഭ എങ്ങനെയാണ് 58 ലക്ഷത്തിലധികം രൂപ വിലവരുന്ന വസ്തു വാങ്ങിയതെന്നും പരാതിയില്‍ ചോദിക്കുന്നു.
കൂടാതെ 20 ലക്ഷത്തോളം രൂപ വിലവരുന്ന ഇന്നോവ കാറ് വാങ്ങിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്ന ശോഭ ഇതിന്റെ വരുമാന ഉറവിടം വ്യക്തമാക്കി യിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

