ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ ദേവസ്വം ബോർഡ് നിർണ്ണായകമായ നിലപാട് വ്യക്തമാക്കി. ഓരോ വിഭാഗത്തിന്റെയും ആചാരങ്ങൾ അതത് വിഭാഗത്തിന് തീരുമാനിക്കാമെന്ന നായർ സർവീസ് സൊസൈറ്റിയുടെ വാദത്തെ ബോർഡ് ശക്തമായി എതിർത്തു.
ജാതി, വർഗം, ലിംഗം അടിസ്ഥാനത്തിൽ ക്ഷേത്രപ്രവേശനം തടയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ദേവസ്വം ബോർഡ്
ജാതി, വർഗം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ക്ഷേത്രപ്രവേശനം തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അത്തരം വിലക്കുകൾ ശരിയല്ലെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഭരണഘടനയുടെ 25(2)(ബി) അനുച്ഛേദം അനുസരിച്ച് പൊതുസ്വഭാവമുള്ള ഹൈന്ദവ ആരാധനാലയങ്ങളിൽ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം നൽകാൻ സർക്കാരിന് അധികാരമുണ്ട്. ഇത് തടയാൻ മതവിഭാഗങ്ങളുടെ സ്വയംഭരണ അവകാശം (അനുച്ഛേദം 26) ഉപയോഗിക്കാനാവില്ലെന്ന് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിവാദിച്ചു.
സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഒരു മതത്തിന്റെ അന്തഃസത്ത ഇല്ലാതാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന
ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ശേഷം നടത്തുന്ന ആചാരങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ 26(ബി) പ്രകാരം അവകാശമുണ്ടെങ്കിലും, പ്രവേശനം തന്നെ തടയാൻ ഇത് കാരണമാകരുത് എന്ന നിലപാടാണ് സിംഗ്വി സ്വീകരിച്ചത്. വാദത്തിനിടെ, സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഒരു മതത്തിന്റെ അന്തഃസത്ത ഇല്ലാതാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു. ക്ഷേത്രപ്രവേശനത്തിനുള്ള അവകാശവും ആചാരങ്ങൾ പാലിക്കാനുള്ള അവകാശവും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ നിലനിർത്താം എന്നതിലാണ് കോടതി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പലസംഘടനകളും ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്
എൻഎസ്എസിന് പുറമേ മറ്റ് ചില ക്ഷേത്ര സംഘടനകളും ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ്. ഏപ്രിൽ ഏഴിന് ആരംഭിച്ച ഈ വാദം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
