ലക്നോ: വിവാഹിതനായ പുരുഷൻ, പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നതു കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി.ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻ പങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. സദാചാരവും നിയമവും രണ്ടാണെന്നു കോടതി വ്യക്തമാക്കി.
പങ്കാളികൾക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടാകരുതെന്നു സ്ത്രീയുടെ കുടുംബത്തോടു നിർദേശിച്ചു.
പ്രായപൂർത്തിയായ സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരമുള്ള ലിവ് ഇൻ ബന്ധത്തിൽ ആയതിനാൽ നിയമത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോൾ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.പങ്കാളികളെ അറസ്റ്റ് ചെയ്യരുതെന്നു പോലീസിനോടു നിർദേശിച്ച കോടതി, പങ്കാളികൾക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടാകരുതെന്നു സ്ത്രീയുടെ കുടുംബത്തോടു നിർദേശിക്കുകയും ചെയ്തു. പങ്കാളികളുടെ വീട്ടിൽ പോവുകയോ അവരെ ഇലക്ട്രോണിക് മാധ്യമം മുഖേനയോ മൂന്നാംകക്ഷി വഴിയോ ബന്ധപ്പെടാനോ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റീസുമാരായ ജെ.ജെ. മുനീറിന്‍റെയും തരുൺ സക്‌സേനയുടെയും ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് വിശദമായ വാദം കേൾക്കാൻ ഏപ്രിൽ എട്ടിലേക്കു മാറ്റി.


