അഹമ്മദാബാദ് | ന്യൂസിലാൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ 2026 ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ കിവികളെ നിഷ്പ്രഭമാക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇതോടെ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും മൂന്ന് തവണ കിരീടം നേടുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യം കൂടിയായി ഇന്ത്യ മാറി.
ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സൂര്യകുമാർ യാദവിന്റെ പട നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു സാംസണാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ച്വറി (18 പന്തിൽ) നേടിയ അഭിഷേക് ശർമയും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഇഷാൻ കിഷൻ (25 പന്തിൽ 54), ശിവം ദുബെ (8 പന്തിൽ 26) എന്നിവരും ബാറ്റിംഗിൽ കരുത്ത് കാട്ടി.
ലോകക്രിക്കറ്റിലെ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് 19 ഓവറിൽ 159 റൺസെടുക്കാനേ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് നേടിയ അക്സർ പട്ടേലുമാണ് കിവികളുടെ നട്ടെല്ലൊടിച്ചത്. തകർപ്പൻ ജയത്തോടെ ഇന്ത്യ ലോകക്രിക്കറ്റിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു.


