വാഷിംഗ്ടൺ | ഇറാനുമായി യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്നും ‘നിരുപാധികമായ കീഴടങ്ങൽ’ (Unconditional Surrender) മാത്രമാണ് ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ നിലവിലെ ഭരണകൂടവുമായി ഇനി ചർച്ചകൾക്കില്ലെന്നും തങ്ങൾക്ക് ‘സ്വീകാര്യരായ’ പുതിയ നേതാക്കളെ തിരഞ്ഞെടുക്കണമെന്നുമാണ് ട്രംപിന്റെ ആവശ്യം. ഇറാൻ നിരുപാധികമായി കീഴടങ്ങിയാൽ തകർന്നുപോയ ആ രാജ്യത്തെ സാമ്പത്തികമായി പുനരുദ്ധരിക്കാൻ അമേരിക്കയും സഖ്യകക്ഷികളും സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. “ഇറാന് മികച്ചൊരു ഭാവി ഉണ്ടാകും. മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ (MIGA!)” എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാനെതിരെ കടുത്ത നിലപാട് വ്യക്തമാക്കിയത്.
തങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
അമേരിക്കയുടെയും ഇസ്റായേലിന്റെയും സംയുക്ത സൈനിക നീക്കങ്ങളെത്തുടർന്ന് ഇറാനിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഉൾപ്പെടെ നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് ഭരണമാറ്റം വേണമെന്ന ട്രംപിന്റെ പരസ്യമായ വെല്ലുവിളി. അതേസമയം, ഒത്തുതീർപ്പിനില്ലെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്നുമാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കുന്നത്.
