ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ്-30 എംകെഐ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. ആസാമിലെ ജോർഹട്ട് എയർബേസിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ സിഗ്നൽ വ്യാഴാഴ്ച രാത്രി 7.42 ഓടെയാണ് അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 60 കിലോമീറ്റർ അകലെയാണ് അപകടത്തിൽപ്പെട്ടത്.
വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്ത്യന്‍ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു, ഈ ദുഃഖസമയത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു-‘ വ്യോമസേന എക്‌സില്‍ കുറിച്ചു. വിമാനം തകരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാറാണോ അതോ കാലാവസ്ഥാ വ്യതിയാനമാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
