കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബോർഡിന്റെ സാമ്പത്തിക അച്ചടക്കം വളരെ മോശമാണെന്നും ഒരു ദിവസത്തെ പരിപാടിയുടെ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ പോലും ബോർഡിന് കഴിയുന്നില്ലെന്നും ദേവസ്വം ബെഞ്ച് കുറ്റപ്പെടുത്തി.
എല്ലാ രേഖകളും മാർച്ച് ആറിനകം കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചു
ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ രേഖകളും മാർച്ച് ആറിനകം കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചു. കണക്കുകൾ ഹാജരാക്കാൻ മൂന്നാഴ്ചത്തെ സമയം കൂടി വേണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം കോടതി തള്ളി. മൂന്ന് മാസത്തിലേറെ സമയം നൽകിയിട്ടും വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിയാത്തത് ഗൗരവകരമാണെന്ന് കോടതി പറഞ്ഞു.
ചെലവിന്റെ കൃത്യമായ രേഖകൾ ഓഡിറ്റ് വിഭാഗത്തിന് നൽകുന്നതിൽ ബോർഡ് വീഴ്ച വരുത്തി
ലേലമോ ടെൻഡറോ വിളിക്കാതെയാണ് കരാറുകൾ നൽകിയതെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. 3.12 കോടി രൂപ ഈ പരിപാടിക്കായി ചിലവായെന്ന് ദേവസ്വം മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ കൃത്യമായ രേഖകൾ ഓഡിറ്റ് വിഭാഗത്തിന് നൽകുന്നതിൽ ബോർഡ് വീഴ്ച വരുത്തിയതായി കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിച്ചു.
എല്ലാ ബില്ലുകളും വൗച്ചറുകളും കരാർ പത്രങ്ങളും ഹാജരാക്കാൻ ഓഡിറ്ററോട് കോടതി നിർദേശിച്ചു
കേസിൽ എട്ടാം പ്രതിയായി സ്വതന്ത്ര ഓഡിറ്ററെ കോടതി ഉൾപ്പെടുത്തി. എല്ലാ ബില്ലുകളും വൗച്ചറുകളും കരാർ പത്രങ്ങളും ഹാജരാക്കാൻ ഓഡിറ്ററോട് കോടതി നിർദേശിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് ചിലവാക്കിയ തുകയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പല ആരോപണങ്ങളും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇപ്പോൾ കർശന നടപടികളുമായി രംഗത്തെത്തിയത്.


