വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം മെയ് 18നു നടക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ 18 ന് രാവിലെ പ്രാദേശിക സമയം പത്തിനായിരിക്കും ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആഘോഷമായ വിശുദ്ധ കുർബാന നടക്കുക. വിശുദ്ധ പത്രോസിന്‍റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലിയോ പതിനാലാമൻ പാപ്പാ മെയ് 9 ന് സിസ്റ്റൈൻ ചാപ്പലില്‍ ആദ്യത്തെ പൊന്തിഫിക്കല്‍ കുർബാന അർപ്പിച്ചു. കർദിനാള്‍മാർ സഹകാർമികരായിരുന്നു.ചടങ്ങിലേക്ക് വിദേശരാജ്യ തലവന്മാരെ ക്ഷണിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
മാർപാപ്പയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികളുടെ ഷെഡ്യൂള്‍
ഇതിനിടെ, മാർപാപ്പയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികളുടെ ഷെഡ്യൂള്‍ വത്തിക്കാൻ പുറത്തുവിട്ടു. ഇതുപ്രകാരം മാർപാപ്പ ഇന്ന് (മെയ്10) കർദിനാള്‍മാരുമായി കൂടിക്കാഴ്ച നടത്തും. മെയ് 11 ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍നിന്ന് ചത്വരത്തിലെ വിശ്വാസികളോടൊപ്പം 12 മണിക്ക് ത്രികാലജപം ചൊല്ലും. മെയ് 12 തിങ്കളാഴ്ച വത്തിക്കാനിലുള്ള ലോകമെങ്ങുംനിന്നുള്ള മാധ്യമപ്രവർത്തകരുമായും 16ന് വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
ഈമാസം 21 ന് ആദ്യത്തെ പ്രതിവാര പൊതുജന സമ്പർക്ക പരിപാടി പതിവുപോലെ പോള്‍ ആറാമൻ ഹാളില്‍ നടക്കും. 24ന് റോമൻ കൂരിയയുമായും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും