ന്യൂഡല്‍ഹി: തന്റെ ആദ്യകാലജീവിതം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയില്‍ പങ്കെടുക്കവേയാണ് തന്റെ ചെറുപ്പകാലത്തേക്കുറിച്ചും പിതാവിന്റെ അച്ചടക്കത്തേക്കുറിച്ചും അമ്മയുടെ ത്യാഗങ്ങളേക്കുറിച്ചുമെല്ലാം പ്രധാനമന്ത്രി മനസുതുറന്നത്. തന്റെ കുടുംബത്തിന് നേരിടേണ്ടിവന്ന വെല്ലുവിളികളേക്കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു.
മണ്‍തറയുള്ള ഒറ്റമുറി വീട്ടിലാണ് വളര്‍ന്നത്.
തന്റെ ആദ്യകാല ജീവിതം ഞെരുക്കത്തോടെയുള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി വിവരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും കുടുംബത്തിന് ഒരിക്കലും ദാരിദ്ര്യം അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്‍തറയുള്ള ഒറ്റമുറി വീട്ടിലാണ് വളര്‍ന്നത്. പുലര്‍ച്ചെ നാല്, നാലരയാകുമ്പോള്‍ എഴുന്നേല്‍ക്കുന്ന പിതാവ് ഒരുപാട് ദൂരം നടന്ന് പല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തിയശേഷമാണ് കടയിലെത്തുക. നടക്കുമ്പോള്‍ ഒരു പ്രത്യേകതരം ശബ്ദം കേള്‍പ്പിക്കുന്ന ചെരിപ്പായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ആ ശബ്ദം കേള്‍ക്കുമ്പോഴേ ദാമോദര്‍ വരുന്നുണ്ടെന്ന് അയല്‍വാസികള്‍ പറയുമായിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഷൂസ് ധരിച്ചിരുന്നില്ല.
.
ഷൂസ് പോലുള്ള വസ്തുക്കളേക്കുറിച്ച് എനിക്കും സഹോദരങ്ങള്‍ക്കും ഓര്‍ക്കാന്‍ പോലുമാവില്ലായിരുന്നു. നല്ല ഷൂസ് ധരിക്കാന്‍ ശീലിച്ച ഒരാള്‍ക്ക് അവ ഇല്ലാത്തപ്പോള്‍ അതിന്റെ അഭാവം അനുഭവപ്പെടും. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഷൂസ് ധരിച്ചിരുന്നില്ല. അതുകൊണ്ട് അവ വലിയ കാര്യമാണെന്നുപോലും ഞങ്ങൾക്കറിയില്ലായിരുന്നു. ഒരിക്കൽ ഞാൻ ചെരിപ്പില്ലാതെ സ്കൂളിൽ പോകുന്നത് കണ്ടപ്പോൾ ഒരു അമ്മാവൻ വെളുത്ത ക്യാൻവാസ് ഷൂ വാങ്ങിത്തന്നു.അന്നതിന് പത്തോ പന്ത്രണ്ടോ രൂപയുണ്ടാകും.
ആ ഷൂസ് വൃത്തിയായി സൂക്ഷിക്കുന്നതുതന്നെ ഒരു വെല്ലുവിളിയായിരുന്നു. സ്കൂൾ വിട്ടുവരുമ്പോൾ ബാക്കി വരുന്ന ചോക്കു കഷണങ്ങൾ പെറുക്കിയെടുത്തുകൊണ്ടുവരും. വെളളത്തിൽ കുതിർത്ത ശേഷം കുഴമ്പുരൂപത്തിലാക്കിയെടുക്കും.ചെളിയായ ഷൂസ് പഴയതുപോലെ വൃത്തിയാക്കാൻ ഈ പേസ്റ്റ് ആണ് ഉപയോഗിച്ചിരുന്നത്. മോദി ഓർമിച്ചു.
കഠിനാദ്ധ്വാനത്തിലും സ്ഥിരോത്സാഹത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു
തന്റെ കുടുംബം ഒരിക്കലും പരാതിപ്പെടുകയോ മറ്റുളളവരുമായി തങ്ങളെ താരതമ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പ്രാധാനമന്ത്രി മോദി പറഞ്ഞു. ലളിതമായി ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയും കഠിനാദ്ധ്വാനത്തിലും സ്ഥിരോത്സാഹത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തെന്നും നരേന്ദ്രമോദി പറഞ്ഞു. തനിക്കുളളിലെ മൂല്യങ്ങൾ രൂപപ്പെടുത്തിയത് അമ്മയാണ് പുലർച്ചെ 5 മണിക്ക് എഴുന്നേൽക്കുന്ന അമ്മ മറ്റുളളവരെ സഹായിക്കുകയും ചെയ്തിരുന്നു. സമൂഹത്തോടുളള സഹാനുഭൂതി മറ്റുളളവർക്ക് നല്ലത് ചെയ്യാനുളള ആഗ്രഹം ഈ മൂല്യങ്ങൾ എന്റെ കുടുംബം എന്നിൽ സന്നിവേശിപ്പിച്ചതാണ് . അദ്ദേഹം പറഞ്ഞു.



