തൊടുപുഴ: ജനാധിപത്യ സംവിധാനത്തിലെ അഞ്ചാം തൂണായി കാണേണ്ട വിവരാവകാശ നിയമത്തെ ഒരുകാരണവശാലും ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോഎ.എ ഹക്കീം പറഞ്ഞു. തൊടുപുഴ മിനി സിവില്‍സ്റ്റേഷനില്‍ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരെ കമ്മീഷൻ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷകനെ ഹിയറിങ്ങിന് വിളിക്കാൻ നിയമപ്രകാരം ഒന്നാം അപ്പീല്‍ അധികാരിക്ക് കഴിയില്ല.
അതത് ഓഫീസുകളില്‍ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച് പൗരാവകാശരേഖയും വിഷയാടിസ്ഥാന ഫയല്‍ വിവരങ്ങളും വെബ്സൈറ്റ് വഴി പ്രസിദ്ധം ചെയ്താല്‍ തന്നെ പകുതി അപേക്ഷകളും ഒഴിവാക്കാൻ കഴിയുമെന്നാണ് കമീഷൻ മനസിലാക്കുന്നത്. ഇതിന് വേണ്ട നടപടികള്‍ ഓഫീസ് മേധാവികള്‍ സ്വീകരിക്കണം. അപേക്ഷകനെ ഹിയറിങ്ങിന് വിളിക്കാൻ നിയമപ്രകാരം ഒന്നാം അപ്പീല്‍ അധികാരിക്ക് കഴിയില്ല. ഇത്തരത്തില്‍ അപേക്ഷകരെ ബുദ്ധിമുട്ടിപ്പിക്കുന്ന സാഹചര്യങ്ങള്‍ സർക്കാർ ഉദ്യോഗസ്ഥർ ഒഴിവാക്കണം.
ദേവികുളം സബ് കളക്ടർ, കലക്ടറേറ്റിലെ ഭൂപരിഷ്കരണ ഡപ്യൂട്ടി കലക്ടർ, പീരുമേട് തഹസില്‍ദാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കും
ഇരുപത് പരാതികളാണ് കമ്മീഷൻ തൊടുപുഴയില്‍ പരിഗണിച്ചത്. സിറ്റിങ്ങില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന ദേവികുളം സബ് കളക്ടർ, കലക്ടറേറ്റിലെ ഭൂപരിഷ്കരണ ഡപ്യൂട്ടി കലക്ടർ, പീരുമേട് തഹസില്‍ദാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കും.ഇതിന്റെ മുന്നോടിയായി അവർക്ക് സമൻസ് അയക്കാൻ തീരുമാനിച്ചു. ഇവർ ഫെബ്രുവരി 5 ന് തിരുവനന്തപുരത്തെത്തി കമ്മിഷനെ നേരില്‍ കാണണം. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വാറണ്ട് അയക്കും.
എല്ലാ ജില്ലകളിലും വിവരാവകാശനിയമ ശില്പശാലകളും ക്ലാസ്സുകളും കമ്മീഷൻ സംഘടിപ്പിക്കും
വിവരാവകാശം സംബന്ധിച്ച ചോദ്യത്തിന് “ഫയല്‍ കാണുന്നില്ല” എന്ന രീതിയില്‍ മറുപടി നല്‍കിയ ഉദ്യോഗസ്ഥൻ, വിവരാവകാശ അപേക്ഷകനെ പരിഹസിക്കുന്നവിധത്തില്‍ മറുപടി നല്‍കിയ നെടുങ്കണ്ടം എംഇഎസ് കോളേജ് അധികൃതർ എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇരുപതാം വാർഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും വിവരാവകാശനിയമ ശില്പശാലകളും ക്ലാസ്സുകളും കമ്മീഷൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.