തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ടുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നാല് ഉദ്യോഗസ്ഥർക്ക് ഐജി ചുമതലയിലേക്കും അഞ്ചുപേർക്ക് ഡിഐജി ചുമതലയിലേക്കും സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയുമാണ് അഴിച്ചുപണി. തിരുവനന്തപുരം കമ്മീഷണർ സ്പർജൻ കുമാറിനെ ഇന്‍റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തരസുരക്ഷാ ഐജി ചുമതലയും ഇദ്ദേഹത്തിനായിരിക്കും.
ഉത്തരമേഖലാ ഐജിയായിരുന്ന കെ. സേതുരാമനെ പോലീസ് അക്കാദമി ഡയറക്‌ടറായി നിയമിച്ചു. രാജ്പാല്‍ മീണയ്ക്ക് ഉത്തരമേഖല ഐജിയായി പകരം നിയമനം നല്‍കി. ജെ. ജയനാഥിനെ മനുഷ്യാവകാശ കമ്മീഷൻ ഐജിയായി നിയമിച്ചു. ഇന്‍റലിജൻസ് ഐജി കാളിരാജ് മഹേഷ് കുമാറിനെ ഗതാഗതസുരക്ഷാ ഐജി ചുമതലയിലേക്കു മാറ്റി. എസ്. സതീഷ് ബിനോയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന തോംസണ്‍ ജോസിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമനം നല്‍കി.
ജി.എച്ച്. യതീഷ് ചന്ദ്രയ്ക്ക് കണ്ണൂർ റേഞ്ച് ഡിഐജിയായും ഹരിശങ്കറെ തൃശൂർ റേഞ്ച് ഡിഐജിയായും . കെ. കാർത്തിക്കിന് വിജിലൻസ് ഡിഐജിയായും സ്ഥാനക്കയറ്റം നല്‍കി. വിജിലൻസ് ഹെഡ് ക്വാർട്ടേഴ്സ് ഐജി ചുമതലയും ഇദ്ദേഹത്തിനു നല്‍കി. ടി. നാരായണന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും ഇദ്ദേഹത്തെ നിയമിച്ചു. ഉത്തരവ് ഇന്നു പ്രാബല്യത്തില്‍ വരും


