മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് നിർത്തിവയ്ക്കുമെന്ന് ആർക്കും ഉറപ്പ് നൽകിയിട്ടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്. ദൗത്യം തുടരുമെന്നും കളക്ടർ വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കുമെന്ന് ജില്ലാ കളക്ടറുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സി പി എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞതിന് പിന്നാലെയാണ് ഷീബ ജോർജിന്റെ പ്രതികരണം.
കോടതി നിരീക്ഷണത്തിലുള്ള കാര്യത്തിൽ തനിക്ക് ഉറപ്പ് നൽകാൻ കഴിയില്ലെന്നും കളക്ടർ വ്യക്തമാക്കി. കോടതി നിർദേശപ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ് ഒഴിപ്പിക്കൽ നടപടിയെന്നാണ് സി വി വർഗീസ് പറഞ്ഞത്. ജില്ലാ കളക്ടറെ വിഷയം ബോധിപ്പിച്ചിട്ടുണ്ടെന്നും പ്രദേശത്ത് മറ്റൊരിടത്തും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കില്ലെന്ന് കളക്ടർ ഉറപ്പുനൽകിയിട്ടുണ്ടെന്നുമായിരുന്നു സി വി വർഗീസിന്റെ അവകാശവാദം.ആനയിറങ്കൽ – ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏലക്കൃഷി നടത്തിയതാണ് ഒഴിപ്പിച്ചത്. ചിന്നക്കനാലിൽ അഞ്ച് ഏക്കർ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു. തഹസിൽദാറുടെ നേതൃത്വത്തിലെത്തിയ സംഘം രാവിലെയാണ് ഒഴിപ്പിക്കൽ നടപടിയാരംഭിച്ചത്.നേരത്തെ മുൻ മന്ത്രി എം എം മണിയും കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്നാണ് പാർട്ടിയുടെ നിലപാട്. ‘മൂന്നാറിലേയ്ക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുത്. മൂന്നാറിൽ ന്യായമായ ഭൂമി കൈവശംവച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുത്. കയ്യേറ്റം ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമാണെങ്കിൽ കോടതിയിൽ പോകണമായിരുന്നു. ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുൻപ് റദ്ദാക്കിയ പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതെയുള്ള നടപടികൾ ശുദ്ധ അസംബന്ധമാണ്’- മണി പറഞ്ഞു.



