മണിപ്പൂർ സംഘർഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തതിന് മധ്യപ്രദേശ് പൊലീസ് കേസെടുത്ത സീറോ മലബാർ സഭാ വൈദികൻ ആത്മഹത്യ ചെയ്ത നിലയിൽ. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഗർഹക്കോട്ടയിലെ സെന്റ് അൽഫോൻസാ അക്കാദമിയിലെ മാനേജർ ഫാ. അനിൽ ഫ്രാൻസിസാണ് മരിച്ചത്. 2023 സെപ്റ്റംബർ 13ന് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ സാഗറിലെ ബിഷപ്പ് ഹൗസിൽ എത്തിയ ഫാ.അനിലിനെ കാണാതായി. പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒരു മാസം മുൻപാണ് ഫാ.അനിൽ ഫ്രാൻസിസ് മണിപ്പൂർ അക്രമത്തെക്കുറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഷെയർ ചെയ്തത്. പിന്നാലെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനുപിന്നാലെ വൈദികൻ മാനസിക പിരിമുറുക്കത്തിലും സമ്മർദ്ദത്തിലുമായിരുന്നുവെന്ന് രൂപത പ്രതിനിധികൾ ആരോപിച്ചു.
ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിൽ ഒന്നും താൻ ചെയ്തിട്ടില്ലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്



