കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു. ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറയുന്നു. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഭർത്താവിന്റെ പീഡനം കാരണമാണ് അപർണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്ഐആറിലെ ആരോപണം. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയത്. .ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോൾ ചെയ്ത് ഭർത്താവുമായുള്ള തർക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലിസ് പറയുന്നു.



