കോട്ടയം :പുതുപ്പള്ളി ഉപ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ ഉമ്മൻചാണ്ടി വിശുദ്ധനാക്കപ്പെടേണ്ട ആളോ എന്ന ചോദ്യമുയർത്തി സിപിഎം കേന്ദ്രങ്ങൾ കടന്നു വന്നത് പുതുപ്പള്ളിയിലെ ഉപ തെരെഞ്ഞെടുപ്പിന്റെ വീറും വാശിയും എത്രത്തോളമാകുമെന്നതിന്റെ ചൂണ്ടുപലകയാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കെ അനിൽകുമാറാണ് ഉമ്മൻചാണ്ടി വിശുദ്ധനാക്കപ്പെടേണ്ട ആളല്ല എന്ന് സമര്ഥിച്ചിട്ടുള്ളത്.
സിപിഐ (എം)ചാനൽ ചർച്ചകളിലെ നിറ സാന്നിധ്യമാണ് കെ അനിൽകുമാർ.കൂടാതെ സിപിഎം സംസ്ഥാന കമ്മിറ്റി മെമ്പറും ; കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർകൂടിയാണ് അനിൽ.കൊലപാതകത്തിന് കൂട്ട് നിന്നയാൾ എങ്ങനെ വിശുദ്ധ പദവിക്ക് യോഗ്യൻ എന്ന ചോദ്യമുയർത്തുമ്പോൾ അതിനൊരു മറുവശം കൂടിയുണ്ട്.ഉമ്മൻചാണ്ടി മരിച്ച ദിവസം മുതൽ വിലാപ യാത്രയിൽ ജനം ഇരച്ചുകയറിയതും,അദ്ദേഹത്തിന്റെ കബറിടത്തുങ്കൽ ജനക്കൂട്ടം ഒഴുകിയെത്തുന്നതും സിപിഐഎം നെ അലോസരപ്പെടുത്തുന്നു എന്നത് നേര് തന്നെ.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ജനക്കൂട്ടം ഒഴുകിയെത്തുമ്പോൾ ജനകീയനായ ഒരു മുഖ്യമന്ത്രിയെ ജനങ്ങൾ എങ്ങനെ കാണുന്നെന്നും;കടക്കൂ പുറത്ത് പറയുന്ന മുഖ്യമന്ത്രിയോടുള്ള പ്രതിഷേധവും ഈ ജനക്കൂട്ട ഒഴുക്കിനുണ്ടെന്നാണ് പൊതുവെ ഉള്ള ഒരു നിരീക്ഷണം.ഞായറാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ വന്നു കൂടുന്ന ജനങ്ങൾ പറഞ്ഞറിഞ്ഞ ഉമ്മൻചാണ്ടിയെ ഒരു നോക്ക് കാണുവാനാണ് ഇപ്പോഴും ജനങ്ങൾ ആ കല്ലറയിലേക്കു ഒഴുകിയെത്തുന്നത്.തങ്ങൾക്കു ഉമ്മൻചാണ്ടി ചെയ്ത സേവനങ്ങൾ അക്കമിട്ടു നിരത്തിയാണ് കല്ലറയിൽ കത്ത് വച്ചിട്ട് പോകുന്നത്.കേരളത്തിലെ യുവാക്കൾ മയക്കു മരുന്നിന്റെ അടിമകളാവുന്നു.അങ്ങ് സ്വർഗത്തിലിരുന്നു ഒന്ന് ഇടപെടണമെന്ന് എഴുതിയ കത്തുകളും ആ കൂട്ടത്തിലുണ്ട്.
പിറവം ഉപ തെരെഞ്ഞെടുപ്പിൽ വി എസ് അച്യുതാന്ദനെതിരെ യു ഡി എഫ് പ്രയോഗിച്ച തന്ത്രമാണ് ഇപ്പോൾ പുതുപ്പള്ളിയിൽ എൽ ഡി എഫ് പ്രയോഗിക്കുന്നത്.പിറവത്ത് വി എസ് ആദർശ ധീരനല്ല.വെറും അഴിമതിക്കാരനാണ് എന്ന തരത്തിൽ പ്രസംഗ വിഭാഗക്കാർ പ്രചരിപ്പിച്ചെങ്കിൽ.ഉമ്മൻ ചാണ്ടി വിശുദ്ധ പദവിക്ക് അർഹനല്ല എന്ന് വോട്ടർമാരിലേക്കു ഒരു ചിന്ത ഇട്ടു കൊടുക്കുകയാണ് സിപിഎം ഇവിടെ ചെയ്യുന്നത്.പുതുപ്പള്ളി പള്ളിയിലെ കബറിടത്തിലേക്കുള്ള ഒഴുക്കിനു ഈ പ്രചാരണം പരിഹാരമാവും എന്നാണ് സിപിഎം കണക്കു കൂട്ടൽ.
എന്നാൽ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള പതിവ് അടി കോൺഗ്രസിൽ ഇല്ലെന്നുള്ളത് കാൽ നൂറ്റാണ്ടിനിടയ്ക്കു ആദ്യ സംഭവമാണ്.അച്ചു ഉമ്മനെ ചില കേന്ദ്രങ്ങൾ ഉയർത്തി കാട്ടിയപ്പോൾ അപകടം മണത്ത അച്ചു ഉമ്മൻ പറഞ്ഞു.ഞാൻ അപ്പയുടെ മകളായി കഴിയുന്നതിലാണ് താൽപ്പര്യം. അതോടെ വലിയൊരു ആശങ്ക അവസാനിക്കുകയാണ് ചെയ്തത്.എൽ ഡി എഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ മത്സരിച്ച ജെയ്‌ക്ക് സി തോമസ് തന്നെയായിരിക്കും സ്ഥാനാർഥി.ബിജെപി യുടേത് പതിവ് പോലെ എൻ ഹരി ആകുമെന്നാണ് റിപ്പോർട്ട്.ബിജെപി ക്കു പുതുപ്പള്ളിയിൽ കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ദേശീയ ശ്രദ്ധ ആകർഷിക്കുന്ന തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയും ശ്രദ്ധേയനാവും.




