പത്തനാപുരം : സ്ത്രീധനത്തിന്റെ പേരിൽ അഫ്‌സാനയെ ഉപദ്രവിച്ചിട്ടില്ലെന്ന് നൗഷാദ് മാദ്ധ്യമങ്ങളോട്. ഭയം കൊണ്ടാണ് താൻ നാടുവിട്ടതെന്ന് നൗഷാദ് പറയുന്നു. തനിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ വന്നതുകൊണ്ടാണ് ഇപ്പോൾ പൊലീസിൽ കേസ് കൊടുത്തതെന്നും നൗഷാദ് കൂട്ടിച്ചേർത്തു. മർദനം സഹിച്ച് മടുത്തിട്ടാണ് വീട് വിട്ടിറങ്ങിയതെന്ന് നൗഷാദ് ആവർത്തിക്കുന്നു. തനിക്ക് മടുത്തു പോകുകയാണെന്ന് അടുത്ത് കണ്ട ഒരു സ്ത്രീയോട് പറഞ്ഞിരുന്നു. തന്റെ മക്കളെ കാണുന്നതിനായി ശിശുക്ഷേമ സമിതിയെ സമീപിക്കുമെന്നും നൗഷാദ് കൂട്ടിച്ചേർത്തു.
അതേസമയം താൻ നൗഷാദിനെ മർദിച്ചിരുന്നുവെന്നത് നുണയാണെന്നാണ് അഫ്‌സാന പറഞ്ഞിരുന്നത്. നൗഷാദിനെ മർദിക്കാൻ തനിക്കാകില്ല. തന്നെ പേടിച്ച് നാടുവിടാൻ മാത്രം നട്ടെല്ലില്ലാത്തവനാണോ നൗഷാദെന്നും അഫ്‌സാന ചോദിച്ചിരുന്നു. നൗഷാദ് ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോൾ ആശ്വാസം തോന്നി. നൗഷാദുമായി വഴക്കുകൾ ഉണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങൾക്കും നൗഷാദിനെ ഭയമായിരുന്നുവെന്നും അഫ്‌സാന പറഞ്ഞിരുന്നു.