തൃശൂർ: വാഴക്കോട് റബർ തോട്ടത്തിൽ വൈദ്യുതി ആഘാതമേൽപ്പിച്ച് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉൾപ്പെടെ രണ്ട് പേർ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസിൽ കീഴടങ്ങി. മുഖ്യപ്രതി മുള്ളൂർക്കര വാഴക്കോട് മണിയൻചിറ റോയി ജോസഫ്, നാലാം പ്രതി മുള്ളൂർക്കര വാഴക്കോട് മുത്തുപണിക്കൽ വീട്ടിൽ ജോബി എം ജോയി എന്നിവരാണ് കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഇവർ വിവിധ സ്ഥലങ്ങളിൽ യാത്രയായിരുന്നുവെന്നാണ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവകികയാണ്. 2023 ജൂൺ 14നാണ് ഷോക്കേറ്റ് ആന ചരിഞ്ഞത്. 15ന് കുഴിച്ചുമൂടിയെന്നും കാട്ടുപന്നിയെ പിടികൂടാൻ വച്ച വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നുമാണ് പ്രതികൾ പറയുന്നത്.
ഇതോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം നാലായി. കേസിൽ ഉൾപ്പെട്ട ഏതാനും പേർ ഇപ്പോഴും ഒളിവിലാണ്. ഒരു കൊമ്പിന്റെ പകുതി മുറിച്ചു കടത്തി വിൽക്കാൻ ശ്രമിക്കുമ്പോൾ കോടനാട് വനം വകുപ്പ് അധികൃതർ പിടികൂടിയ പട്ടിമറ്റം താമരച്ചാലിൽ അഖിൽ മോഹനൻ, വിനയൻ എന്നിവർ റിമാൻഡിലാണ്.
2023 ജൂലൈ 14നാണ് ജഡവും കൊമ്പുകളും കണ്ടെടുത്തത്. ആനയെ കുഴിച്ചിടാൻ എത്തുകയും ഒരു കൊമ്പിന്റെ പകുതി വെട്ടിയെടുത്തു കൊണ്ടുപോകുകയും വിൽക്കാൻ ശ്രമിക്കുന്നതിനിടെ പട്ടിമറ്റം അഖിൽ മോഹനനെ കോടനാട് റേഞ്ച് വനം ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ആനയെ കുഴിച്ചുമുടിയ കഥയുടെ ചുരുളഴിയുന്നത്. ആനക്കൊമ്പ് കൊണ്ടുപോകാൻ സഹായിച്ച പട്ടിമറ്റം മുഴുവന്നൂർ വിനയനെ മച്ചാട് റേഞ്ച് വനം ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു.
അഖിൽ മോഹനനെ കോടനാട് വനം ഉദ്യോഗസ്ഥരും വിനയനെ മച്ചാട് വനം അധികൃതരും സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. അഖിലിനെ പെരുമ്പാവൂർ കോടതിയും വിനയനെ വടക്കാഞ്ചേരി കോടതിയും റിമാൻഡ് ചെയ്തിരുന്നു. പാതി ആനക്കൊമ്പ് കൊണ്ടുപോകാൻ ഉപയോഗിച്ച കാറും നേരത്തെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



