തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറണം: യു.എസ്. കോടതി

വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണക്കേസ് പ്രതി കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ അമേരിക്കന്‍ കോടതി ഉത്തരവ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ യു.എസില്‍ തടവുശിക്ഷ അനുഭവിക്കുന്ന റാണയെ ഇന്ത്യയ്ക്കു വിട്ടുനല്‍കാന്‍ യു.എസ്. ഫെഡറല്‍ കോടതിയാണ് ഉത്തരവിട്ടത്.

2008 നവംബര്‍ 26 മുംബൈ ഭീകരാക്രമണത്തില്‍ ആറ് അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്. ബാല്യകാലസുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബ അടക്കമുള്ളവയുമായി ബന്ധംപുലര്‍ത്തി സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നാണു പാക് വംശജനായ റാണയ്‌ക്കെതിരായ ഇന്ത്യയുടെ ആരോപണം. മുംബൈ സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ അഭ്യര്‍ഥനപ്രകാരം പ്രത്യേക കോടതി റാണയ്‌ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിപ്രകാരം റാണയെ വിട്ടു നല്‍കണമെന്ന് യു.എസിനോട് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിച്ചാണ് യു.എസ്. മജിസ്‌ട്രേറ്റ് ജഡ്ജ് ജാക്വലിന്‍ ഷൂലിയാന്‍ 48 പേജുള്ള അനുകൂല ഉത്തരവില്‍ ഒപ്പുവച്ചത്. മുംബൈ സ്‌ഫോടനത്തിന് ഒത്താശചെയ്ത കേസില്‍ 2009 ഒക്‌ടോബറില്‍ റാണയെ അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാരനെന്നു തെളിഞ്ഞതോടെ 168 മാസം തടവിന് 2011-ല്‍ യു.എസ്. കോടതി റാണയെ ശിക്ഷിച്ചു.
കുറ്റവാളി കൈമാറ്റത്തിനായി റാണയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 2020 ജൂണ്‍ 10 ന് ഇന്ത്യ അപേക്ഷ നല്‍കിയിരുന്നു. ബൈഡന്‍ സര്‍ക്കാരിന്റെ പിന്തുണയിലും അംഗീകാരത്തോടെയുമായിരുന്നു നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →