ഉത്തര്‍പ്രദേശ്: ആഗ്രയിൽ പശുവിനെ കശാപ്പ് ചെയ്ത കേസുമായി ബന്ധപ്പെട്ട് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവിനെയും അദ്ദേഹത്തിന്റെ മൂന്ന് സഹായികളെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിൽ 12 ബുധനാഴ്ചയായിരുന്നു അറസ്റ്റ്. രാമനവമിയുടെ തലേ ദിവസം പശുവിനെ കശാപ്പു ചെയ്ത് സംഭവത്തിൽ നാല് മുസ്ലിം യുവാക്കളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത ഹിന്ദു മഹാസഭയുടെ നാല് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു തുടങ്ങിയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നാല് മുസ്ലിം യുവാക്കളാണ് പശുവിനെ കൊലപ്പെടുത്തിയതെന്ന് ജിതേന്ദ്ര കുശ്‌വാഹ പൊലീസിനെ അറിയിച്ചു. തുടർന്ന് നാല് പേരെ പൊലീസ് പുലർച്ചെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. എന്നാൽ വിശദമായ അന്വേഷണത്തിൽ മുസ്ലിം യുവാക്കൾ സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസിന് മനസിലായി. മുസ്ലിം യുവാക്കളോടുള്ള വൈരാഗ്യം തീർക്കാനാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
അഖിലഭാരത ഹിന്ദുമഹാസഭ വക്താവ് സഞ്ജയ് ജാട്ട്, ജിതേന്ദ്ര കുശ്‌വാഹ, ബ്രജേഷ് ബധോറിയ, സൗരവ് ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഐപിസി 429, 120 ബി, ഉത്തർപ്രദേശ് ഗോവധ നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും എസിപി രാകേഷ് കുമാർ സിങ് പറഞ്ഞു.



