കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള ഉത്തരവിൽ അപാകതയില്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം മാനേജ്മെന്റിന്റേതാണ്. ഇതിൽ ആർക്കും വിഷമം വരേണ്ട കാര്യമില്ലെന്നും ആരെയും നിർബന്ധിക്കില്ലെന്നും മന്ത്രി ആന്റണി രാജു. ഈ വിഷയത്തിൽ വിവാദം ഉണ്ടാക്കേണ്ട പ്രശ്നമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട ആവശ്യമില്ല. ആവശ്യപ്പെട്ടാൽ യൂണിയനുകളുമായി ചർച്ച നടത്താൻ തയ്യാറാണെന്നും ടാർഗറ്റും പുതിയ ഉത്തരവും തമ്മിൽ ബന്ധമില്ലെന്നും പുതിയ ശമ്പള ഉത്തരവിൽ അപാകതയില്ലെന്നും മന്ത്രി വിശദീകരിച്ചു.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ജീവനക്കാരുടെ മേൽ അടിച്ചേൽൽപ്പിക്കാനാവില്ല. തീരുമാനം ജീവനക്കാരെ ഉപദ്രവിക്കാനല്ല. ശമ്പളം ഒരുമിച്ച് വേണ്ടവർക്ക് നൽകും. കെഎസ്ആർടിസിയിൽ വരുമാനത്തിന് അനുസരിച്ച് ശമ്പളം എന്ന നിർദേശം സർക്കാർ നൽകിയതല്ല. മന്ത്രിയെന്ന നിലയിൽ ഒരു നിർദേശവും നൽകിയിട്ടില്ല. സർക്കാർ നിർദേശമല്ല ഉത്തരവായി വന്നത്. കെഎസ്ആർടിസിയിലെ പ്രൊഫഷണൽ ബോർഡിന് തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

.ശമ്പള പ്രതിസന്ധിയിൽ വിചിത്ര സർക്കുലറുമായി കെഎസ്ആർടിസി രംഗത്തെത്തിയത് വിവാദമായിരുന്നു. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന് സിഎംഡി പറഞ്ഞു. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുമ്പും ബാക്കി തുക സർക്കാർ സഹായം ലഭിച്ച ശേഷവും ആകും നൽകുക. അഞ്ചാം തീയതിക്ക് മുമ്പ് മുഴുവൻ ശമ്പളവും നൽകാൻ കഴിയില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. മുഴുവൻ ശമ്പളവും ഒന്നിച്ച് വേണ്ടവർ വ്യക്തിഗത അപേക്ഷ നൽകണം. അസാധാരണ നടപടി അംഗീകരിക്കില്ലെന്ന് ഭരണ പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാനുള്ള കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്റെ നിലപാട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് എഐവൈഫ് പറഞ്ഞു. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കാനുള്ള ബിജു പ്രഭാകറിന്റെ നീക്കം ഇടത് സർക്കാർ അംഗീകരിക്കരുതെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് കെഎസ്ആർടിസി മാനേജ്മെന്റ് പിന്തിരിയണമെന്നാണ് ആവശ്യം. അല്ലെങ്കിൽ തൊഴിലാളികളെ പിന്തുണച്ച് എഐവൈഎഫ് സമരത്തിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രഡിഡന്റ് എൻ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയിൽ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം