കോട്ടയം : കോട്ടയം ജില്ലയിലെ പ്രഥാന റോഡായ ഈരാറ്റുപേട്ട-വാഗമൺ പാതയുടെ നവീകരണത്തിൽ വീഴ്‌ച വരുത്തിയ കരാറുകാരനെ ടെർമിനേറ്റ് ചെയ്‌തതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പത്ത് വർഷത്തോളമായി തകർന്നു കിടക്കുന്ന റോഡാണിത്. റിസ്‌ക് ആന്റ് കോസ്‌റ്റ് വ്യവസ്ഥയനു.സരിച്ചാണ് കരാറുകാരനെതിരെ നടപടി. മന്ത്രി ഫേസ്‌ബുക്ക് കുറിപ്പ് വഴിയാണ് വിവരം അറിയിച്ചത്. മാത്രമല്ല നിർർമ്മാണ പ്രവൃത്തി റീ ടെൻഡർ ചെയ്‌തതായും പൊതുമരാമത്ത് വകുപ്പിനുണ്ടായ നഷ്‌ടം കരാറുകാരന്റെ നഷ്‌ടോത്തരവാദത്തിൽ ക്രമീകരിച്ച് ബാക്കി പണി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്ധ്യകേരളത്തിലെ പ്രധാന ടൂറിസ്‌റ്ര് സ്‌പോട്ടായ വാഗമണിലേക്കുളള റോഡിനായി 19.90 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ നാളിതുവരെ ആറ് കിലോമീറ്റർ ബിഎം പ്രവൃത്തിയേ പൂർത്തിയായിട്ടുളളു. കരാറുകാരനെതിരെ തുടർനടപടിയുമുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ഈരാറ്റുപേട്ട വാഗമൺ റോഡ് കരാറുകാരനെ റിസ്‌ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്തു.പ്രവൃത്തി റീടെണ്ടർ ചെയ്തു.പത്ത് വർഷത്തോളമായി ജനങ്ങൾ പ്രയാസം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട വാഗമൺ. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിലും നിരവധി പേർ ഈ റോഡിന്റെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2021 മേയ് മാസത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഈരാറ്റുപേട്ട വാഗമൺ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങൾ നടത്തി.19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. തുടർന്ന് ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാൽ നാളിതുവരെ 6 കിലോമീറ്റർ ബിഎം പ്രവൃത്തി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു.
പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വീഴ്ചവരുത്തിയ കരാറുകാരെ ഇപ്പോൾ ‘റിസ്‌ക് ആൻഡ് കോസ്റ്റ്’ വ്യവസ്ഥ പ്രകാരം കരാർ റദ്ദാക്കുവാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ പ്രവൃത്തി പുനക്രമീകരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുവാനും തീരുമാനിച്ചു. കൂടാതെ റിസ്‌ക് ആൻഡ് കോസ്റ്റ് ടെർമിനേഷന് വിധേയനായ കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വൽ പ്രകാരമുളള തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.



