തിരുവനന്തപുരം: ബഫർസോണിൽ സർവെ നമ്പർ ചേർത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാൽ പുതിയ ഭൂപടത്തിലും പിഴവുകളുണ്ടെന്ന് ആക്ഷേപമുയർന്നു.
കൂടുതൽ വിശദാംശങ്ങൾ ജനങ്ങൾക്കു ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് സർവെ നമ്പർ കൂടി ഉൾപ്പെടുത്തിയ പുതിയ ഭൂപടം 2022 ഡിസംബർ 28 ബുധനാഴ്ച സർക്കാർ പുറത്തു വിട്ടത്. എന്നാൽ പുതിയ ഭൂപടത്തിലും പിശകുകളുണ്ടെന്നാണ് കർഷകരുൾപ്പടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. ഒരേ സർവെ നമ്പറിൽപ്പെട്ട ഭൂമി ബഫർസോണിലും ജനവാസമേഖലയിലും ഒരു പോലെ കാണിച്ചിട്ടുണ്ട് എന്നതാണ് പുതിയ ഭൂപടത്തിലെ പ്രധാന പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ അതിരുകളിലുള്ള ഭൂമിയിലെ സർവെ നമ്പറിലാണ് ഇത്തരത്തിലുള്ള പിശകുകളുള്ളത്.
സാധാരണഗതിയിൽ കൃഷിയിടമോ വാസസ്ഥലമോ അത് പൂർണമായും ബഫർസോണിൽ നിന്ന് ഒഴിവാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ അതിനു വിരുദ്ധമായി ഒരേ സർവെ നമ്പറിൽപ്പെട്ട ഭൂമി ബഫർസോണിന് അകത്തും പുറത്തുമായി വന്നതാണ് കർഷകർക്ക് ആശങ്കയുണ്ടാക്കിയത്. കൂടാതെ സൈലന്റ്‌വാലി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട ഭൂമിയെന്നാണ് പുതിയ ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.



