കോഴിക്കോട്: അദ്ധ്യാപികയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഗോത്ര വർഗ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറെ നീക്കി. അസി. പ്രൊഫസർ സി. ഹരികുമാറിന് പകരം ചുമതല നൽകി. കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന വയനാട്ടിലെ ഗോത്ര വർഗ പഠന ഗവേഷണ കേന്ദ്രമായ ചെതലയം ഐടിഎസ്ആറിലെ ഡയറക്ടർ. ഡോ. ടി വസുമതിയെ ആണ് സ്ഥാനത്ത് നിന്ന് നീക്കിയത്.
2022 ജൂലൈയിലാണ് അദ്ധ്യാപിക ഡയറക്ടർക്കെതിരെ പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെയും സർവ്വകലാശാല വൈസ് ചാൻസലറേയും സമീപിച്ചത്. .തന്നോട് ഡയറക്ടർ മോശമായി പെരുമാറിയെന്നായിരുന്നു അദ്ധ്യാപികയുടെ പരാതി. തുടർന്ന് പരാതി പരിശോധിക്കാൻ സർവ്വകലാശാല അന്വേഷണ സമതിയെ നിയോഗിച്ചു. അന്വേഷണ സമിതിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഡയറക്ടർക്കതിരെ നടപടി സ്വീകരിച്ചത്. ഇടതുപക്ഷ അനുകൂല സംഘടനയായ കാലിക്കറ്റ് സർവ്വകലാശാല ടീച്ചേഴ്സ് അസോസിയേഷൻറെ പ്രസിഡൻറാണ് ഡോ. ടി വസുമതി.
അവധിയിയെടുത്ത ദിവസം രജിസ്റ്ററിൽ ഒപ്പിട്ടത് ചൂണ്ടിക്കാട്ടിയതിനാണ് അദ്ധ്യാപിക പരാതിയുമായി രംഗത്തെത്തിയതെന്നാണ് നടപടി നേരിട്ട വസുമതിയുടെ ആരോപണം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാന രഹിതമാണെന്ന് തെളിയുക്കുമെന്നും ഡോ. ടി വസുമതി വ്യക്തമാക്കി




