കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശിക്ക് കാവൽ കിടന്നു മടുത്ത് പോലീസ്. കേസിൽ ബംഗ്ലാദേശ് ചിറ്റഗോങ് സ്വദേശി മുഹമ്മദ് അബ്ദുൾ ഷുക്കൂറിനെ (32) മൂന്നുമാസം മുമ്പ് എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തതാണ്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായെന്ന ഇളവിൽ പ്രതിക്ക് 2022 ഡിസംബർ ഒമ്പതിന് കോടതി ജാമ്യം മനുഷ്യക്കടത്ത് നടത്തിയ കേസിലെ പ്രതിനൽകി. എറണാകുളം ജില്ല വിട്ടുപോകില്ലെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ, ഒരു രേഖയും ഇല്ലാതെ ഇന്ത്യയിൽ എത്തുകയും വ്യാജരേഖ ചമച്ച് ബംഗ്ലാദേശികളെ ഇന്ത്യ വഴി വിദേശത്തേക്ക് കടത്തുകയും ചെയ്യുന്നതിൽ വിദഗ്ധനായ പ്രതി മുങ്ങും എന്ന് ഉറപ്പുള്ളതുകൊണ്ട് ജയിൽ മോചിതനായ 12-നു തന്നെ ഷുക്കൂറിനെ പോലീസ് വീണ്ടും പൊക്കി. അനധികൃതമായി ഇന്ത്യയിൽ തങ്ങിയതിന് ഫോറിനേഴ്സ് ആക്ട് പ്രകാരം കസ്റ്റഡിയിലെടുത്തു. എന്നാൽ, പ്രതിക്ക് ജാമ്യം അനുവദിച്ചു വിട്ടിരിക്കുന്നതിനാൽ വീണ്ടും അറസ്റ്റ് ചെയ്താൽ നിയമപ്രശ്നം ആകുമോ എന്ന് പോലീസിന് ആശങ്ക. അതേസമയം, പ്രതി മുങ്ങിയാൽ മനുഷ്യക്കടത്ത് കേസന്വേഷണം അവതാളത്തിലുമാകും. ഇതോടെ പ്രതിക്ക് കാവൽ നിൽക്കുകയാണ് പാവം പോലീസ്.
.പോലീസ് തന്നെ ലോഡ്ജ് എടുത്ത് ഇയാളെ ഇവിടെ താമസിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥർ മാറി മാറി ഇയാളെ നിരീക്ഷിക്കുന്നു. ഒമ്പത് ദിവസമായി ഈ പണി തുടരുന്നു. ഷുക്കൂറിനെ ട്രാൻസിസ്റ്റ് ഹോമിലേക്ക് മാറ്റിയാൽ പ്രശ്നം തീരുമെന്നാണ് ആലുവ പോലീസ് പറയുന്നത്. എന്നാൽ ഇതിനുള്ള ഉത്തരവൊന്നും ഇറങ്ങിയിട്ടുമില്ല.
മംഗലാപുരം വിമാനത്താവളം വഴി രണ്ടുപേരെ വിദേശത്തേക്ക് കടത്താൻ കൊണ്ടുവരും വഴിയാണ് ഷുക്കൂറിനെ എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.ഷുക്കൂറിൽനിന്ന് വ്യാജ പാസ്പോർട്ട്, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തിരുന്നു. കൊച്ചി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച നാല് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്നാണ് ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് വ്യാജ പാസ്പോർട്ട് തയ്യാറാക്കി മനുഷ്യക്കടത്ത് നടത്തുന്ന ഷുക്കൂറിനെ പറ്റി വിവരം ലഭിച്ചത്.




