ന്യൂഡൽഹി: കേരളത്തിൽ ആയുർവേദ യൂണിവഴ്സിറ്റി വേണമെന്ന കാര്യത്തിൽ കേരളം ഇതുവരെ നിർദേശം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തിൽ കേരളത്തിന്റെ നിർദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആയുഷ് മന്ത്രി സഭയിൽ പറഞ്ഞത്. കേരളത്തിന്റെ ആയുർ വേദ യൂണിവഴ്സിറ്റി എന്ന ആവശ്യം എറെ പ്രസക്തമാണെന്നും ഇത് ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ടി.മുഹമ്മദ് ബഷിറിന്റെ ചോദ്യത്തിനാണ് കേന്ദ്രസർക്കാർ ലോക് സഭയിൽ മറുപടി നൽകിയത്. കേരളത്തിലെ ആയുർ വേദ ചികിത്സാ രീതിയെയും സമീപനത്തെയും അഭിനന്ദിയ്ക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. മുൻ കെനിയൻ പ്രധാനമന്ത്രിയുടെ മകൾക്ക് കേരളത്തിലെ ചികിത്സയിൽ കാഴ്ച തിരിച്ച് കിട്ടിയത് കേന്ദ്ര ആയുഷ് മന്ത്രി വിശദികരിക്കുകയും ചെയ്തു.
സ്വദേശികളും വിദേശികളുമടക്കം ആയുർവേദ ചികിത്സയ്ക്കായി നമ്മുടെ കൊച്ചു സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നവരുടെ കണക്ക് വർഷം തോറും കൂടുകയാണ്. കേരളത്തിന് തനതായ ആയുർവേദ പാരമ്പര്യമുണ്ട്. ഇന്നത്തെ കാലത്ത്, ആയുർവേദം ശുദ്ധമായ സമർപ്പണത്തോടെ ആചരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കേരളത്തിൽ ആയുർവേദ സമ്പ്രദായങ്ങൾ കാലക്രമേണ പരിഷ്കരിക്കുകയും, ഈ സമ്പ്രദായം മുമ്പത്തേതിനേക്കാൾ ഫലപ്രദമാക്കുകയും ചെയ്തിട്ടുണ്ട്.
ആധുനിക ജീവിതശൈലി മൂലമുണ്ടാകുന്ന സമ്മർദ്ദം അകറ്റുവാൻ ആയുർവേദ ചികിത്സയും യോഗയും വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുനരുജ്ജീവന മസാജുകൾ, തെറാപ്പി, തളം, ഞവരക്കിഴി, ധാര, ഔഷധ നീരാവി കുളി, ഔഷധ കൂട്ടുകൾ, ആയുർവേദ പച്ചമരുന്നുകൾ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.




