പാരീസ്: ഇന്ത്യയോട് ഏറെ സ്നേഹം പുലർത്തിയിരുന്ന പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ ഡൊമിനിക് കൊങ്കൺ ലാപിയർ ഫ്രഞ്ച് പത്രമായ വാർ-മാർട്ടിനോട് ഇക്കാര്യം അറിയിക്കുകയായിരുന്നു. 1985 ൽ പുറത്തിറങ്ങിയ “സിറ്റി ഓഫ് ജോയ് ” എന്ന നോവലാണ് അദ്ദേഹത്തിനെ ഇന്ത്യൻ വായനക്കാർക്കിടയിൽ ഏറെ പ്രിയങ്കരനാക്കിയത്.
1931 ജൂലൈ 30ന് ഫ്രാൻസിലെ ചറ്റെലൈലോണിലാണ് ജനനം. ” എ ഡോളർ ഫോർ എ തൗസൻഡ് കിലോമീറ്റേഴ്സ് ” ആണ് ആദ്യ പുസ്തകം. പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ ലാരി കോളിൻസുമായി ചേർന്ന് രചിച്ച ആറു പുസ്തകങ്ങളുടെ 50 മില്യണിൽ പരം കോപ്പികളാണ് വിറ്റഴിച്ചത്. ഇവയിൽ ഏറെ പ്രശസ്തി നേടിയ പുസ്തകമാണ് ” ഈസ് പാരീസ് ബർണിംഗ് ” .
21ാം വയസ്സിലെ വിവാഹ ജീവിതത്തിനിടെ ഭാര്യയുമൊത്ത് ഇന്ത്യയിലും പാക്കിസ്ഥാനിലും അടക്കം അദ്ദേഹം ജോലി നോക്കിയിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ആസ്പദമാക്കി ലാപിയറും കോളിൻസും ചേർന്ന് രചിച്ച 1975 ൽ പുറത്തിറങ്ങിയ “ഫ്രീഡം അറ്റ് മിഡ്നൈറ്റ് ” ഇന്ത്യയിൽ അദ്ദേഹത്തിൻറെ ജനപ്രീതി ഏറെ വർധിപ്പിച്ചു. ഇതിൻറെ മലയാള പരിഭാഷയായ ” സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ” എന്ന പുസ്തകവും ഏറെ വിറ്റഴിക്കപ്പെട്ടിരുന്നു.
“ഓർ ഐ വിൽ ഡ്രസ്സ് യൂ ഇൻ മോണിംഗ് “(1968), “ഓ ജറുസലേം “(1972), “ദി ഫിഫ്ത്ത് ഹോഴ്സ്മാൻ “(1980), “ഈസ് ന്യൂയോർക്ക് ബർണിംഗ് ” (2004) എന്നിവയാണ് ലാപിയറും, കോളിൻസും ചേർന്ന് രചിച്ച പ്രശസ്തമായ നോവലുകൾ.
കൊൽക്കത്തയിലെ റിക്ഷാക്കാരന്റെ ജീവിതത്തെ അധികരിച്ച് രചിച്ച “സിറ്റി ഓഫ് ജോയ് ” എന്ന നോവലിന്റെ വൻ വിജയത്തിൽ നിന്ന് ലഭിച്ച വരുമാനം ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം വിനിയോഗിച്ചത്. 24 വർഷത്തിനിടെ തന്റെ രചനകളിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ട് ദശലക്ഷത്തോളം ട്യൂബർ കൊളോസിസ് രോഗികളെയും, കുഷ്ഠരോഗം ബാധിച്ച ഒമ്പതിനായിരം കുട്ടികളെയും ചികിത്സിക്കാൻ സാധിച്ചതായി അദ്ദേഹം 2005ൽ വെളിപ്പെടുത്തിയിരുന്നു.




