മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻതിരക്ക്. സാങ്കേതിക തകരാറിനെത്തുടർന്ന് സെർവർ പ്രവർത്തനം അവതാളത്തിലായതാണ് തിരക്കിന് കാരണം. വിമാനത്താവളത്തിൽ ചെക്ക്-ഇൻ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഇതോടെയാണ് യാത്രക്കാർ ബുദ്ധിമുട്ടിലായത്. വിമാനത്താവളത്തിലെ ടെർമിനലുകളിലൊന്നിലാണ് സെർവർ ഡൗണായത്. ഇതോടെ ചെക്ക് ഇൻ ചെയ്യാനെത്തിയ യാത്രക്കാർക്ക് അധിക സമയം ക്യൂവിൽ നിൽക്കേണ്ടി വന്നു.
ക്യൂ നീണ്ടതോടെ വിമാനത്താവളത്തിൽ തിരക്കേറി. സെർവർ തകരാർ ചില വിമാനങ്ങളുടെ യാത്രാസമയത്തേയും പ്രതികൂലമായി ബാധിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ നിർമാണപ്രവർത്തനങ്ങളെ തുടർന്ന് കേബിൾ മുറിഞ്ഞതാണ് സെർവർ ഡൗണാകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
രാത്രി ഏഴോടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നാൽപത് മിനിറ്റോളമാണ് വിമാനത്താവളത്തിലെ ചെക് ഇൻ നടപടികൾ അവതാളത്തിലയത്. പ്രശ്നം ഇപ്പോൾ പരിഹരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി




