തൃശൂർ : മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. ഇരിങ്ങാലക്കുട പിടിയൂർ സ്വദേശിയായ വിരുത്തിപറമ്പിൽ നിവേദിത ആണ് മരിച്ചത്. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം.26 വയസായിരുന്നു ഹൈദരാബാദിൽ ഇടിവി ഭാരത് ചാനലിൽ മാധ്യമപ്രവർത്തക ആയിരുന്നു.
റോഡ് മുറിച്ചുകടക്കുന്നതിനിടെ നിവേദിതയെ എതിരെ വന്ന കാർ ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോയിൽ റിപ്പോർട്ടർ ആയിരുന്നു. സംസ്കാരം 20.11,2022ന് രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ നടക്കും. വിരുത്തിപറമ്പിൽ സൂരജ് പിതാവാണ്. ബിന്ദുവാണ് അമ്മ. ശിവപ്രസാദ് സഹോദരനാണ്.
അതേസമയം ദില്ലിയിൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മാധ്യമ പ്രവർത്തകൻറെ നില ഗുരുതരമായി തുടരുകയാണ്. കൈരളി ന്യൂസ് ചാനലിന്റെ റിപ്പോർട്ടർ സിദ്ധാർഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. സൂറത്തിൽ വെച്ചാണ് സിദ്ധാർത്ഥ് ട്രെയിനിൽ നിന്ന് വീണത്. ദില്ലിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നതെന്നാണ് വിവരം. സൂറത്തിലെ മഹാവീർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ ഇരുകാലുകളും അറ്റുപോയിട്ടുണ്ട്.



