ചെന്നൈ: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ പ്രതിയോട് മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്ന ലഘുലേഖകൾ തിരക്കേറിയ നഗരമധ്യത്തിൽ രണ്ടാഴ്ച വിതരണം ചെയ്യണമെന്ന് കോടതി നിർദേശം. ഇതിലൂടെ നിരുത്തരവാദിത്വപരമായ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാനുള്ള തിരിച്ചറിവ് പ്രതിയ്ക്കുണ്ടാവുമെന്നും കോടതി വിലയിരുത്തി. മദ്യലഹരിയിൽ കാറോടിച്ച് യുവാവായ പ്രതി വരുത്തിയ അപകടത്തിൽ മൂന്ന് കാൽനടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്രയാണ് നിർദേശം പുറപ്പെടുവിച്ചത്. യുവാവിന് ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ വാദിഭാഗം ജാമ്യഹർജി എതിർത്തു. അലക്ഷ്യമായും അശ്രദ്ധമായും കാറോടിച്ച് മൂന്ന് പേർക്ക് അപകടമുണ്ടാക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്ത പ്രതിയ്ക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ യുവാവിന് കുടുംബത്തിന്റെ സംരക്ഷണചുമതലയുണ്ടെന്നും പരിക്കേറ്റവർ ചികിത്സ പൂർത്തിയാക്കിയതായും ചൂണ്ടിക്കാട്ടി കോടതി പ്രതിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
രണ്ടാഴ്ചക്കാലം എല്ലാദിവസവും അഡയാർ പോലീസ് സ്‌റ്റേഷനിൽ ഹാജരാകാനും രാവിലെ 9 മുതൽ 10 മണി വരെയും വൈകിട്ട് 5 മുതൽ 7 മണി വരെയും ലഘുലേഖകൾ വിതരണം ചെയ്യാനും അതിന് ശേഷം ആവശ്യമെങ്കിൽ പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നുമാണ് യുവാവിനോട് കോടതി നിർദേശിച്ചിരിക്കുന്നത്



