തൊടുപുഴ: ആന്ധ്രയിൽനവിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തൽ അച്ഛനും മകനും പിടിയിലായി . കാളിയാർ സ്വദേശി തങ്കപ്പൻ ,ഇയാളുടെ മകൻ അരുൺ തങ്കപ്പൻ, പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിൻ വിജയൻ, വണ്ണപ്പുറം സ്വദേശി അബിൻസ് എന്നിവരെയാണ് ലോറിയിൽ കഞ്ചാവുമായെത്തിയപ്പോൾ എക്സൈസ് സംഘം പിടികൂടിയത്. ആന്ധ്ര പ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് തൊടുപുഴയിലെത്തിച്ച് വിൽപ്പന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആഡ്രാ പ്രദേശിൽ നിന്നും കഞ്ചാവുമായി തൊടുപുഴയ്ക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയെ പിന്തുടർന്നാണ് പിടികൂടിയത്. ലോറിയും കസ്റ്റഡിയിലെടുത്തു.
ആന്ധ്രാപ്രദേശിൽ നിന്ന് ഒരു കിലോ കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ ഇരുപതിനായിരം മുതൽ 35,000 രൂപവരെ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. ആന്ധ്രയിൽ ആഴ്ചകളോളം തങ്ങി കഞ്ചാവ് വാങ്ങി എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും, ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും എത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. 1500 കിലോയോളം കഞ്ചാവാണ് ഇത്തവണ കൊണ്ടുവന്നതെന്നാണ് എക്സൈസിനു ലഭിച്ചിരിക്കുന്ന വിവരം.
സംഘത്തിലുള്ളവർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് എത്തിച്ചു നൽകുന്നുണ്ടെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി സ്വദേശി നാസർ എന്നയാളാണ് ഇവർക്ക് നേതൃത്വം നൽകുന്നത്. വിദേശത്തുള്ള ഇയാളാണ് ആവശ്യമായ പണം നൽകുന്നതെന്നും പിടിയിലായവർ എക്സൈസിന് മൊഴിനൽകിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം നാസറിനെയും കേസിൽ പ്രതിയാക്കും



