കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിൽ പെട്ട മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22) , കുറ്റിയാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36) , കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴരകിലോ കഞ്ചാവുമായി പിടിയിലായത്..
സംസ്ഥാനത്തിന്റെ പുറത്ത് നിന്നും കഞ്ചാവ് എത്തിച്ച ശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ആവശ്യക്കാരായ വിദ്യാർത്ഥികളെ കണ്ടെത്തി ചില്ലറയായി എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവർ ചില്ലറ വിൽപ്പന നടത്തുന്നത്. ഇവരുടെ വലയിൽ പെട്ട വിദ്യാർഥികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് ദിവസങ്ങളായി രഹസ്യമായി നീരീക്ഷിച്ചുവരികയും ജില്ലയിലെ രഹസ്യ കേന്ദ്രം കണ്ടെത്തി പിടികൂടുകയുമായിരുന്നു.
പിടിയിലായ അജിത് വർഗ്ഗീസ് വധശ്രമം, മയക്കുമരുന്ന്, മോഷണം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇതിൽ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞു വരവേ ആണ് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ജില്ലയിൽ ലഹരി വിൽപന തടയാൻ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 300 ഗ്രാമോളം എം.ഡി.എം.എയും എക്സ്റ്റസി ടാബ്‌ലറ്റുകളും 170 ഓളം എൽ.എസ്.ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു.
കോഴിക്കോട് കസബ സബ് ഇൻസ്‌പെക്ടർ എസ്. അഭിഷേക് ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത് സീനിയർ സി.പി.ഒ കെ അഖിലേഷ് സി.പി.ഒ മാരായ കാരയിൽ സുനോജ്, അർജുൻ ക്രൈം സ്കോഡ് അംഗങ്ങളായ എം. ഷാലു, സി.കെ സുജിത്ത്, ഷാഫി പറമ്പത് അനൂജ് എ , സജേഷ് കുമാർ പി കസബ സ്റ്റേഷനിലെ എസ്.ഐ രാജീവൻ, സീനിയർ സി.പി.ഒ രതീഷ് പി.എം, സി.പി.ഒ ബിനീഷ് ഡ്രൈവർ സി.പി.ഒ വിഷ്ണു പ്രഭ എന്നിവർ പങ്കെടുത്തു



