വിഴിഞ്ഞം തുറമുഖ നിർമ്മാണ സമരത്തിനിടെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളും സമരസമിതിയും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പരാതിക്കിടയാക്കിയ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്ന് കളക്ടർ ഉറപ്പ് നൽകി.
വൈദികരുടെ പരാതി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. എന്നാൽ നേരത്തെ തീരുമാനിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. നേരത്തെ തുറമുഖ കവാടത്തിന് മുന്നിലെ സമരപ്പന്തൽ, പ്രധാന ഗേറ്റിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കം. രാവിലെ പദ്ധതി പ്രദേശത്തേക്ക് കടന്ന സമരക്കാർ വൈകിയും പുറത്തിറങ്ങാൻ തയ്യാറായില്ല. ഇവർക്ക് ഭക്ഷണവുമായെത്തിയ വാഹനം പൊലീസ് തടയുകയും ചെയ്തു.
പിന്നാലെയാണ് നിരാഹാരസമരം ആരംഭിച്ചത്. രാവിലെ നാല് ഇടവകകളുടെ നേതൃത്വത്തിൽ കടൽമാർഗവും കരമാർഗവും മത്സ്യതൊഴിലാളികൾ തുറമുഖം ഉപരോധിച്ചു. അതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച ഹർജികളികൾ പരിഗണിച്ച ഹൈക്കോടതി സമരം കാരണം തുറമുഖ നിർമാണത്തിന് തടസമുണ്ടാകരുതെന്ന് നിർദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ ഭാഗം കൂടി കേൾക്കണം എന്നാണാവശ്യപ്പെട്ട് ലത്തീൻഅതിരൂപതയും ഹർജി നൽകിയിട്ടുണ്ട്.



