കൊച്ചി: എറണാകുളം ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. തോപ്പുംപടി സ്വദേശി സജാർ, കിഴക്കമ്പലം സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി ഭാസ്ക്കർ എന്നിവരാണ് പിടിയിലായത്. തൃപ്പുണ്ണിത്തുറയിൽ വച്ചാണ് പൊലീസ് മൂവരെയും പിടികൂടിയത്. ദേശീയ പതാക ഉൾപ്പടെ വാഹനത്തിൽ മാലിന്യം കൊണ്ട് തള്ളുകയായിരുന്നു. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലിന്യത്തോടൊപ്പം ദേശീയപതാക കൊടുത്തയച്ചവർക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്. കോസ്റ്റ് ഗാർഡിന്റെ പതാകയും ദേശീയപതാകയും യൂണിഫോമുകളും ഇരുമ്പനം കടത്തുകടവ് റോഡിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പരിസരവാസിയായ വിമുക്തഭടൻറെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുമ്പനം കടവത്ത് കടവ് റോഡ് സൈഡിൽ ആളൊഴിഞ്ഞ പറമ്പിൽ മാലിന്യം വാഹനത്തിൽ കൊണ്ടുവന്നത് തള്ളിയത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് മാലിന്യകൂമ്പാരത്തിനുള്ളിൽ ദേശീയ പതാകയും കോസ്റ്റ് ഗാർഡിന്റെ പതാകയും കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി ദേശീയ പതാക, മാലിന്യ കൂമ്പാരത്തിൽ നിന്ന് എടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോസ്റ്റ് ഗാർഡ് നശിപ്പിക്കാൻ ഏൽപ്പിച്ച ഉപയോഗ്യശൂന്യമായ ലൈഫ് ജാക്കറ്റുകളടക്കമുള്ള പാഴ് വസ്തുക്കളുടെ കൂട്ടത്തിലാണ് ദേശീയ പതാകയും കോസ്റ്റ് ഗാർഡ് പതാകയും ഉണ്ടായിരുന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസ് ദേശീയ പതാകയെ അനാദരിച്ചതിലും നവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയതിലും കേസെടുത്തു. ദേശീയ പതാകയും കോസ്റ്റ് ഗാർഡ് പതാകയും മാലിന്യകൂമ്പാരത്തിലെത്തിയതിൽ കോസ്റ്റ് ഗാർഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്



