ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ കരട് വിജ്ഞാപനം നീട്ടി. ഒരു വർഷത്തേക്കാണ് കരട് വിജ്ഞാപനം നീട്ടിയത്. അടുത്തവർഷം ജൂലൈക്ക് ശേഷമാകും അന്തിമ വിജ്ഞാപനം ഇറങ്ങുക. 2022 ജൂൺ 30ന് കരടിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നീട്ടിയത് .
കേരളത്തിലെ 123 വില്ലേജുകളിലായി 13108 ചതുര കിലോമീറ്റർ പ്രദേശത്തെയാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയിൽ വരുന്ന 880 ചതുരശ്ര കിലോമീറ്റർ കൂടി കുറയ്ക്കണം എന്നാണ് ഇപ്പോൾ കേരളത്തിന്റെ ആവശ്യം . ഇത് അംഗീകരിക്കാൻ ആകില്ലെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. ഉമ്മൻ വി ഉമ്മൻ സമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ വരുത്തിയ മാറ്റങ്ങളിൽ ചിലത് പുന: പരിശോധിക്കേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.



