തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എംഎൽഎ മാത്യു കുഴൽ നാടന്റെ ആരോപണങ്ങൾക്ക് പിണറായി മറുപടി പറഞ്ഞേക്കും. ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്നാണ് മാത്യു കുഴൽ നാടൻ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട് താൻ ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിച്ച് മാത്യു കുഴൽ നാടൻ 29/06/22 ബുധനാഴ്ച രംഗത്തെത്തിയിരുന്നു. നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ജെയ്ക് ബാലകുമാറിന്റെ പേര് മാറ്റിയത് എന്തിനെന്ന് അറിയണം. വീണയുടെ കമ്പനി എക്സോ ലോജിക് സിംഗിൾ ഡയറക്ടർ കമ്പനിയെന്ന് കുഴൽ നാടൻ എംഎൽഎ പറഞ്ഞു.
സ്വപ്നയ്ക്ക് ജോലി നൽകിയത് പിഡബ്ല്യുസി ആണ്. സ്വപ്ന സുരേഷിന് സെക്രട്ടറിയേറ്റിൽ ജോലി ലഭിച്ചത് പ്രൈസ് വാട്ടർ കൂപ്പേഴ്സ് വഴിയാണ്. വീണയുടെ ഐടി കമ്പനിയിൽ ജെയ്ക്ക് ബാലകുമാറിനെ പറ്റി വിവരങ്ങൾ ഉണ്ടായിരുന്നു. വ്യക്തിപരമായി അടുപ്പമുണ്ടെന്നും, മെന്ററും ഗൈഡുമെന്നും വെബ്സൈറ്റിൽ ഉണ്ടായിരുന്നു. വിവാദമുണ്ടായപ്പോൾ 2020 മെയ് മാസത്തിൽ സൈറ്റ് ഡൗൺ ആയി, വിവരങ്ങൾ ഡിലീറ്റ് ചെയ്തു. എന്തുകൊണ്ട് വിവരങ്ങൾ ഡിലീറ്റ് ചെയ്തെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. കമ്പനിയുടെ മൂന്ന് കൺസൾട്ടന്റുമാരിൽ ഒരാളാണ് ജെയ്ക്ക് ബാല കുമാറെന്നും മാത്യു കുഴൽ നാടൻ ആരോപിച്ചു.
താൻ പറഞ്ഞതിൽ ഒരു വരിയോ, അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറില്ലെന്നും, ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നുമാണ് മാത്യു കുഴൽ നാടന്റെ പ്രതികരണം. ” എനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞത്. മുഖ്യമന്ത്രി ഒച്ച വയ്ക്കുമ്പോൾ ചുരുണ്ടു കൂടിയിരിക്കുന്ന പലരെയും കണ്ടിട്ടുണ്ടാവും എന്നെ ആ ഗണത്തിൽ പെടുത്തേണ്ട. ഇന്നുവരെ അദ്ദേഹത്തോട് വളരെ ബഹുമാനത്തോടുകൂടിയും ആദരവോടുകൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ “- എംഎൽഎ കൂട്ടിച്ചേർത്തു.
വീണ വിജയനെതിരായ മാത്യു കുഴൽ നാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യം പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷം അന്ന് എൽഡിഎഫിന് ലഭിച്ചു. ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു.



