ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾകൂടി പിടിയിൽ

തൃശൂർ : ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി അബൂട്ടിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കേസിൽ നേരത്തെ അറസ്റ്റിലായ ഗോവൻ സ്വദേശി മൗലാലി ഹബീബുൽ ഷെയ്ക്കിനെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളാണ് പൊലീസിനെ അബൂട്ടിയിൽ എത്തിച്ചത്. കണ്ണൂരിൽ നിന്നാണ് അബൂട്ടിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിൽ നിന്നും കേസിലെ മറ്റ് മൂന്ന് പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് പൊലീസ്.

കഴിഞ്ഞ ജൂൺ അ‍ഞ്ചിനാണ് ആലുവ സ്വദേശി സഞ്ജയുടെ വീട്ടിൽ നിന്ന് പ്രതികൾ 50 പവനോളം സ്വർണവും 1,80,000 രൂപയും കവർന്നത്. ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദികളാക്കിയായിരുന്നു കവർച്ച. വീട് മുഴുവൻ പരതിയ സംഘം കണ്ടെടുത്ത രേഖകൾ തുടർ പരിശോധനയ്ക്കായി ഓഫീസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ സഞ്ജയെ കൊണ്ട് ഒപ്പും വെപ്പിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിആറും സംഘം കൈക്കലാക്കി. അഞ്ചംഗം സംഘം പോയതിന് ശേഷം ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് തൃശൂർ അയ്യന്തോളിലെ ചുമട്ട് തൊഴിലാളി. തട്ടിപ്പ് മനസിലാക്കിയ സജ്ജയ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അഞ്ച് പ്രതികളിൽ മൂന്നു പേർ മലയാളികളും രണ്ട് പേർ ഗോവ സ്വദേശികളുമാണ്. ബാക്കിയുള്ള പ്രതികൾക്കായി ഗോവയിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →