തിരുവനന്തപുരം: എം.ആർ അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. വിജിലൻസ് ഐജി എച്ച്. വെങ്കിടേഷിന് പകരം ചുമതല നൽകി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയിരുന്നു. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അജിത്ത് കുമാറിന് പുതിയ ചുമതല നൽകിയിട്ടില്ല.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തിൽ മധ്യസ്ഥനായെത്തിയ ഷാജി കിരണുമായി എം.ആർ അജിത്ത് കുമാർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു സ്വപന സുരേഷിന്റെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു.സരിത്തിന്റെ ഫോൺ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത്ത് കുമാറിനെതിരേയുള്ള നടപടിയിലേക്ക് നയിച്ചുവെന്നാണ് സൂചന.



