കൊച്ചി: വിദ്വേഷ മുദ്രാവാക്യം വിളിയിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.എച്ച്.നാസർ ആണ് അറസ്റ്റിലായത്. ആലപ്പുഴയിൽ നടന്ന പിഎഫ്ഐ പ്രകടനത്തിന്റെ സംഘാടകൻ എന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ഇതോടെ മുദ്രാവാക്യം വിളി കേസിൽ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റേയും സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റേയും 33 ബാങ്ക് അക്കൗണ്ടുകൾ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. രണ്ട് അക്കൗണ്ടുകളിലുമായി 68 ലക്ഷത്തിലധികം രൂപയാണ് കണ്ടുകെട്ടിയത്.കള്ളപ്പണ വെളുപ്പിക്കൽ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.
വിദേശത്ത് പോപ്പുലർ ഫ്രണ്ടിന്റെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് ഫണ്ട് രാജ്യത്തേക്കെത്തിക്കുന്നതെന്നും ഇത് ഭീകര പ്രവർത്തിനടക്കം ഉപയോഗിക്കുന്നുവെന്നുമാണ് ഇഡി കേസ്. ഇത്തരത്തിൽ അറുപത് കോടി രൂപയോളം 2009 മുതൽ ഇന്ത്യയിലേക്ക് എത്തിയാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഈ കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിൽ രണ്ട് നേതാക്കളെ അടക്കം ഇഡി അറസ്റ്റ് ചെയ്തിരുന്നു



