ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിലാകെ കലാപം. തഴയപ്പെട്ടവരും കോണ്‍ഗ്രസിലെ വിമതസംഘമായ ജി-23 നേതാക്കളുമാണ് ഇടഞ്ഞത്. അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും വിജയം ഉറപ്പായ സീറ്റുകള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ക്കു നല്‍കിയതാണ് കലഹത്തിനു പ്രധാന കാരണം. അര്‍ഹരായ പലരെയും ഒഴിവാക്കിയെന്നും പരാതിയുണ്ട്. ഏഴു സംസ്ഥാനങ്ങളിലെ പത്ത് ഒഴിവുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
രാജസ്ഥാനില്‍നിന്നു മത്സരിക്കുന്ന രണ്‍ദീപ് സിങ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരെല്ലാം പുറംനാട്ടുകാരാണ്. രാജീവ് ശുക്ല, അജയ് മാക്കന്‍, ജയ്റാം രമേശ് എന്നിവര്‍ യഥാക്രമം ഛത്തീസ്ഗഡ്, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലെ പട്ടികയിലാണ്. പി. ചിദംബരം തമിഴ്നാട്ടില്‍ നിന്നു തന്നെ മത്സരിക്കും. രഞ്ജീത് രഞ്ജന്‍ ഛത്തീസ്ഗഡില്‍നിന്നും വിവേക് തന്‍ഖ മധ്യപ്രദേശില്‍ നിന്നുമാണ് മത്സരിക്കുന്നത്.കോണ്‍ഗ്രസ് അമ്പേ തകര്‍ന്ന യു.പിയില്‍നിന്നുള്ള മൂന്നുപേര്‍ക്കു സീറ്റുണ്ട്. അതില്‍ത്തന്നെ പ്രമോദ് തിവാരിയും ഇമ്രാന്‍ പ്രതാപ്ഗഡിയും ഒരേ ജില്ലക്കാര്‍. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ചെയര്‍മാനും കവിയുമായ ഇമ്രാന്‍ മഹാരാഷ്ട്രയില്‍ നിന്നാണ് മത്സരിക്കുന്നത്. ഹരിയാനയില്‍ മത്സരിക്കുന്ന മാക്കന്‍ ഡല്‍ഹിക്കാരനാണ്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നു പ്രാതിനിധ്യമില്ലാത്തതു പിഴവാണെന്നു ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനില്‍നിന്നുള്ള ആരും പട്ടികയിലില്ലാത്തതിനെ നിയമസഭാംഗമായ സന്യം ലോധ ചോദ്യംചെയ്തു.ഭാവിനേതാവായി കണക്കാക്കുന്ന രാജസ്ഥാനില്‍ നിന്നുള്ള പവന്‍ കേഡയ്ക്കും സീറ്റില്ല. തന്റെ തപസില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരിക്കുമെന്നായിരുന്നു കേഡയുടെ പ്രതിഷേധ ട്വീറ്റ്. കോണ്‍ഗ്രസിലെത്തി 18 വര്‍ഷമായിട്ടും രാജ്യസഭാംഗത്വമെന്ന വാഗ്ദാനം പാര്‍ട്ടിയധ്യക്ഷ സോണിയാ ഗാന്ധി പാലിച്ചില്ലെന്നു നടി നഗ്മ പൊട്ടിത്തെറിച്ചു.

