കൊച്ചി: 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകൾ പിടിയിലായി. കുളച്ചലിൽ നിന്നെത്തിയവയാണ് രണ്ട് ബോട്ടുകളും.. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ.
ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും നടത്തിയ സംയുക്ത പരിശോധനയിൽ അഗത്തി തീരത്തുനിന്നാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തിയത്.
അഫ്ഗാനിസ്ഥാനിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണ് സൂചനകൾ. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവരിൽ നാല് മലയാളികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവർ കുളച്ചൽ സ്വദേശികളാണ്. ഇവരെ 2022 മെയ് 21 ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.



