തദ്ദേശ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീ സംവരണണത്തിനായി നിയമസഭയിൽ വോട്ട് ചെയ്യാൻ കഴിഞ്ഞത് പൊതു പ്രവർത്തന ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമാണെന്ന് അഭിമാനത്തോടെ ഓർക്കുന്നുവെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകരണ വകുപ്പും വനിതാഫെഡും സാഹിത്യപ്രവർത്തക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം നിർദ്ദേശങ്ങൾ സ്ത്രീ സമത്വത്തിനായുള്ള പടവാളാണ്. പാർലമെന്റിൽ 33 ശമതാനം സംവരണത്തിന് വേണ്ടിയുള്ള നിർദ്ദേശം മുന്നോട്ട് വയ്ക്കുമ്പോൾ എതിർക്കുകയും ബിൽ കടിച്ചുകീറി പിച്ചിചീന്തി കത്തിച്ചെറിയുന്ന എംപിമാരുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു
ഉത്തരപൂർവ്വ ഭാരതത്തിന്റെ പൊതു സ്ഥിതി അതാണ്. അവിടെ നിലനിൽക്കുന്ന ചൂഷണാടിധിഷ്ഠിത സാമ്പത്തിക, സാമൂഹിക ജന്മിത്വം, കഴിഞ്ഞ കാലഘട്ടത്തിലെ അധമ സംസ്കാരത്തിന്റെ ഉള്ളടക്കം എല്ലാം നിലനിൽക്കുകയാണ്. അതിൽ നിന്നും വ്യത്യസ്തമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഭൂപരിഷ്കരണം അടക്കമുള്ള മാറ്റങ്ങളും വി.ടി. ഭട്ടതിരിപ്പാടിനെയും ഇഎംഎസിനെയും പോലെയുള്ളവരുടെ പോരാട്ടവുമാണ് കേരളത്തിൽ ഈ സാഹചര്യം സൃഷ്ടിച്ചത്. ഇനിയും പോരാട്ടം തുടരണം. സാമൂഹ്യമായും സാമ്പത്തികമായും പുരോഗതി നേടാൻ ഇനിയും പരിശ്രമിക്കണം. മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കുന്ന സാമൂഹ്യ സാഹചര്യമുണ്ടാകണമെന്നും മന്ത്രി വിശദീകരിച്ചു.
അനുഭവിക്കാൻ വിധിക്കപ്പട്ടവരല്ല, സ്വാതന്ത്ര്യം അവകാശമാണെന്ന് അംഗീകരിക്കപ്പെടണം. സഹകരണ മേഖല സ്ത്രീകളെ സംഘടിപ്പിക്കാനും മുന്നോട്ട് കൊണ്ടു വരാനും ശ്രമിക്കുന്നുണ്ട്. സ്ത്രീകൾക്ക് വായ്പ നൽകിയാൽ അത് കൃത്യമായി തിരിച്ചടയ്ക്കും. മുറ്റത്തെ മുല്ല പദ്ധതി നടപ്പാക്കിയപ്പോൾ അത് വ്യക്തമാകുകയും ചെയ്തു. പാലക്കാട് ആരംഭിച്ച പദ്ധതി പിന്നീട് കേരളമാകെ വ്യാപിപ്പിക്കുകയായിരുന്നു. ആദ്യ വർഷം 400കോടിയായിരുന്നു നൽകിയത്. ഇപ്പോൾ ആയിരം കോടി കഴിഞ്ഞു. വനിതാ സഹകരണ സംഘങ്ങൾക്ക് സഹായം നൽകിയപ്പോൾ നല്ലരീതിയിൽ മുന്നോട്ട് പോയി. സഹകരണ മേഖലയിൽ സ്ത്രീകൾക്ക് വരുമാനം സൃഷ്ടിക്കാനുള്ള പദ്ധതികൾ വരുന്നുണ്ട്. ഇതൊക്കെ പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച നാല് വനിതാ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
സുധക്കുട്ടിയുടെ ഈ വല്ലിയിൽ നിന്നു ചെമ്മേ, ബി. ബിന്ദുവിന്റെ ചെമ്പ് മുക്ക് ഷാപ്പ് ടി.എസ്. നമ്പർ ഒന്ന്, ഡോ. മിത്ര സതീഷിന്റെ ഹൗ ഓർഡ് ആർ യു, വീണയുടെ അരശുപള്ളി തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഭരണസമിതി അംഗം വി. സീതമ്മാൾ പുസ്തകങ്ങൾ പരിചയപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പുസ്തകം പ്രകാശനം ചെയ്തു. സംസ്ഥാനത്തെ മികച്ച എട്ട് വനിതാ സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായ ചടങ്ങളിൽ സഹകരണ സെക്രട്ടറി മിനി ആന്റണി വനിതാ ദിന സന്ദേശം വായിച്ചു. അഡീഷണൽ രജിസ്ട്രാർമാരായ എം. ബിനോയ് കുമാർ, ഡി. കൃഷ്ണകുമാർ, ജ്യോതിപ്രസാദ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം പബ്ലിക്കേഷൻ മാനേജർ രാധാകൃഷ്ണ വാരിയർ എന്നിവർ സംസാരിച്ചു.



