അയ്യംപുഴ: കാടിനുചുറ്റും വേലി കെട്ടി വന്യമൃഗങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാലടി അയ്യംപുഴയിൽ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. കാട്ടാനയുടെ അക്രമം രൂക്ഷമായിട്ടും വനംവകുപ്പ് തിരിഞ്ഞുനോക്കാതെ വന്നതോടെയാണിത്. പരിഹാരം ആലോചിച്ചുവരുകയാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
മലയാറ്റൂർ ഡിവിഷനിലെ കാടുകളിൽ നിന്നും വന അതിർത്തി കടന്ന് കാട്ടാനകൾ കൂട്ടത്തോടെയാണ് ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. പ്ലാൻറേഷൻ കോർപറേഷന്റെ കല്ലാല എസ്റ്റേറ്റിലെ തോഴിലാളികൾക്കാണ് ഏറ്റവും ദുരിതം. കല്ലാലയും കടന്ന് കാട്ടാനകൾ നിരന്തരമായി കൃഷിയിടങ്ങളിലുമെത്താൻ തുടങ്ങിയതോടെ തൊഴിലാളികളും നാട്ടുകാരും സംയുക്തമായി വനംവകുപ്പിനെ സമീപിച്ചു.
രണ്ടു ദിവസം രാത്രി പട്രോളിംഗ് നടത്തിയതല്ലാതെ മറ്റോന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. കല്ലാല മുതൽ കടുകുളങ്ങര വരെ എട്ടു കിലോമീറ്റര്‍ ചുറ്റളവിൽ ആയിരത്തിലധികം ആളുകളാണ് കാട്ടാനയെ പേടിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങാതെ കഴിയുന്നത്. വൈദ്യുതി വേലിയാവശ്യപ്പെട്ട് വനപാലകർക്ക് നിവേദനം നൽകിയെങ്കിലും പരിഹാരമായില്ല. ഇതോടെ തോഴിലാളികളുടെ കൂട്ടായമ സമരത്തിനോരുങ്ങുകയാണ്.
വൈദ്യുതി വേലിയടക്കമുള്ള സംവിധാനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനാവില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. താൽകാലികമായി കൃഷി സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിച്ചുവരുകയാണെന്നും വനംവകുപ്പ് വിശദീകരിച്ചു




